
തെക്കൻ ലെബനനിലെ യഹ്‌മോർ ഗ്രാമത്തിൽ ഇസ്രയേൽ സൈന്യം നിരോധിക്കപ്പെട്ട രാസായുധമായ ‘വൈറ്റ് ഫോസ്ഫറസ്’ പ്രയോഗിച്ചതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട്. ലഭ്യമായ ദൃശ്യങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും പരിശോധിച്ചാണ് മനുഷ്യാവകാശ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചത്. ജനവാസ മേഖലകളിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമവാസികളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ കത്തുന്ന ഈ രാസവസ്തു മനുഷ്യശരീരത്തിൽ അസ്ഥികളോളം ആഴത്തിലുള്ള പൊള്ളലുകൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. വീടുകൾക്കും കൃഷിയിടങ്ങൾക്കും തീപിടിക്കുന്നതിനൊപ്പം ആന്തരാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാനും ഇത് കാരണമാകും.
മുൻപും സമാനമായ ആരോപണങ്ങൾ ഇസ്രയേലിനെതിരെ ഉയർന്നിട്ടുണ്ടെങ്കിലും, പുകമറ സൃഷ്ടിക്കാൻ മാത്രമാണ് ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട്. എന്നാൽ, ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗവേഷകൻ റംസി കൈസ് മുന്നറിയിപ്പ് നൽകി.
The post ലെബനനിൽ ഇസ്രയേലിന്റെ രാസായുധ പ്രയോഗം; വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി റിപ്പോർട്ട് appeared first on Express Kerala.



