
ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ലോകകപ്പ് ജേതാവായ പരിശീലകൻ ഗാരി കേർസ്റ്റണെ നിയമിച്ചു. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ സനത് ജയസൂര്യയ്ക്ക് പകരക്കാരനായാണ് 58-കാരനായ ഈ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എത്തുന്നത്. രണ്ട് വർഷത്തെ കരാറിലാണ് നിയമനം. 2025 ഏപ്രീൽ 15-ന് ചുമതലയേൽക്കുന്ന കേർസ്റ്റണിന്റെ പ്രധാന ലക്ഷ്യം 2027-ൽ ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിനായി ശ്രീലങ്കൻ ടീമിനെ സജ്ജമാക്കുക എന്നതാണ്. 2028 ഏപ്രിൽ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
ശ്രീലങ്കൻ ടീമിൽ എത്തുന്നതിന് മുൻപ് പാകിസ്ഥാൻ ടീമിനൊപ്പമുള്ള കേർസ്റ്റണിന്റെ കാലയളവ് ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. 2024 ഏപ്രിലിൽ ചുമതലയേറ്റ അദ്ദേഹം വെറും ആറ് മാസത്തിന് ശേഷം ഒക്ടോബറിൽ രാജിവെച്ചു. പാകിസ്ഥാൻ ടീമിൽ ഒത്തൊരുമയില്ലെന്നും താരങ്ങൾക്ക് പ്രൊഫഷണൽ ഫിറ്റ്നസ് കുറവാണെന്നും അദ്ദേഹം തുറന്നടിച്ചത് വലിയ വാർത്തയായിരുന്നു. ടീം സെലക്ഷൻ അധികാരം ബോർഡ് എടുത്തുമാറ്റിയതും ഭരണസമിതിയുടെ അനാവശ്യ ഇടപെടലുകളുമാണ് അദ്ദേഹത്തെ അന്ന് രാജിക്ക് പ്രേരിപ്പിച്ചത്. തന്റെ കരിയറിൽ ഇത്രയധികം ഭിന്നതയുള്ള മറ്റൊരു ടീമിനെ കണ്ടിട്ടില്ലെന്ന കടുത്ത പരാമർശവും അദ്ദേഹം നടത്തിയിരുന്നു.
Also Read: ഐസിസി ലോകകപ്പ് ഇലവൻ പ്രഖ്യാപിച്ചു; സഞ്ജുവിനൊപ്പം ബുംറയും പാണ്ഡ്യയും കിഷനും ടീമിൽ
പാകിസ്ഥാനിലെ കൈപ്പുള്ള അനുഭവങ്ങൾ മാറ്റിനിർത്തിയാൽ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഗാരി കേർസ്റ്റൺ. 2008 മുതൽ 2011 വരെ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം, ഭാരതത്തെ രണ്ടാം ലോകകിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയെ എല്ലാ ഫോർമാറ്റുകളിലും ഒന്നാം നമ്പറിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. കേർസ്റ്റണിന്റെ തന്ത്രങ്ങളും പരിചയസമ്പത്തും ശ്രീലങ്കൻ ക്രിക്കറ്റിന്റെ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകരും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും.
The post ശ്രീലങ്കൻ ക്രിക്കറ്റിൽ ഇനി കേർസ്റ്റൺ യുഗം; സനത് ജയസൂര്യയ്ക്ക് പകരക്കാരനായി ഗാരി കേർസ്റ്റൺ എത്തുന്നു appeared first on Express Kerala.




