
മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബകലഹം ഒത്തുതീർപ്പിലേക്ക് നീങ്ങുമ്പോഴും, വിഷയത്തിൽ രാഷ്ട്രീയ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മന്ത്രിയുടെ ക്ഷമാപണം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ലെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായ വിവാദങ്ങൾക്കൊടുവിലാണ് ഗണേഷ് കുമാർ ഭാര്യയുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചത്. ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് തിരിക്കും മുൻപ് വാളകത്തെ വീട്ടിൽ വെച്ചാണ് അദ്ദേഹം ബിന്ദു മേനോനോട് ക്ഷമാപണം നടത്തിയത്. മന്ത്രി തന്നെ നേരിട്ട് വിളിച്ച് ക്ഷമ ചോദിച്ചതായും തനിക്ക് ഇനി പരാതിയില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകാരികമായുണ്ടായ പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസത്തേതെന്നും ഗണേഷിനെ ഇട്ടെറിഞ്ഞു പോകാൻ തനിക്ക് കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഒരു മന്ത്രിക്കു ചേർന്ന പ്രവൃത്തിയാണോ ഗണേഷ് കുമാറിൽ നിന്നുണ്ടായതെന്ന് സർക്കാർ ചിന്തിക്കണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. “അയ്യായിരം പ്രണയമുണ്ടെന്ന് പരസ്യമായി പറയുന്നതും സ്വന്തം ഭാര്യയെ ആക്ഷേപിക്കുന്നതും ഒരു മന്ത്രിക്കു ചേർന്നതാണോ? ഇതാണോ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ധാർമ്മികത?” എന്ന് അദ്ദേഹം ചോദിച്ചു. വ്യക്തിപരമായ പ്രശ്നത്തിനപ്പുറം ഒരു പൊതുപ്രവർത്തകൻ പാലിക്കേണ്ട അന്തസ്സ് മന്ത്രി ലംഘിച്ചുവെന്നും അതിനാൽ രാജിയല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.
The post ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിൽ; ക്ഷമ ചോദിച്ച് മന്ത്രി! പുറത്താക്കണമെന്ന് സണ്ണി ജോസഫ് appeared first on Express Kerala.




