
ഉള്ളിയിലെയും വെളുത്തുള്ളിയിലെയും ‘നെഗറ്റീവ് എനർജി’യെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നതടക്കം അഞ്ച് വിചിത്ര ഹർജികൾ സുപ്രീം കോടതി തള്ളി. അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ അഭിഭാഷകൻ സച്ചിൻ ഗുപ്തയെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
ഉള്ളിയിലും വെളുത്തുള്ളിയിലും ‘തമസിക്’ (നെഗറ്റീവ്) എനർജി അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഇതിനായി ജൈന സമൂഹത്തിന്റെ ഭക്ഷണരീതികളെയാണ് ഹർജിക്കാരൻ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. “ഈ ഹർജികളെല്ലാം നിങ്ങൾ അർദ്ധരാത്രിയിലാണോ തയ്യാറാക്കുന്നത്?” എന്ന് ചീഫ് ജസ്റ്റിസ് പരിഹാസരൂപേണ ചോദിച്ചു. ജൈന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ എന്തിനാണ് ശ്രമിക്കുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നിസ്സാര ഹർജികളുമായി വന്നതിന് ഹർജിക്കാരന് കടുത്ത മുന്നറിയിപ്പും നൽകി.
Also Read:കോവിഡ് വാക്സിൻ പാർശ്വഫലങ്ങൾക്കും മരണത്തിനും നഷ്ടപരിഹാരം; കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി!
ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചതിന്റെ പേരിൽ ഗുജറാത്തിൽ വിവാഹമോചനം വരെ നടന്നിട്ടുണ്ടെന്ന ഹർജിക്കാരന്റെ വാദത്തെ കോടതി തള്ളി. മദ്യത്തിലെയും പുകയിലയിലെയും ദോഷകരമായ വസ്തുക്കൾ നിയന്ത്രിക്കുക, സ്വത്തുക്കളുടെ നിർബന്ധിത രജിസ്ട്രേഷൻ, ക്ലാസിക്കൽ ഭാഷകളുടെ പ്രഖ്യാപനം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ മറ്റ് നാല് ഹർജികളും കോടതി തള്ളി. ഹർജിക്കാരൻ അഭിഭാഷകനല്ലായിരുന്നെങ്കിൽ വലിയ തുക കോടതി പിഴയായി ഈടാക്കുമായിരുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി.
The post ‘ഉള്ളിയിലെ നെഗറ്റീവ് എനർജി’; വിചിത്ര ഹർജിയുമായി വന്ന അഭിഭാഷകനെ പഞ്ഞിക്കിട്ട് സുപ്രീം കോടതി! appeared first on Express Kerala.




