
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ഗാർഹിക പീഡന ആരോപണങ്ങളിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോൺഗ്രസ് നേതൃത്വം. ഇടതുമുന്നണിയുടെ ഭരണത്തിൽ സ്ത്രീസുരക്ഷ വെറും ജലരേഖയായി മാറിയെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ കുറ്റപ്പെടുത്തി. മന്ത്രിയുടെ ഗാർഹിക പീഡനത്തെക്കുറിച്ച് ഭാര്യ തന്നെ തുറന്നു പറഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തത് ലജ്ജാകരമാണെന്നും അവർ പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് എത്രയും വേഗം പുറത്താക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. കൊടിയുടെ നിറം നോക്കി മാത്രം നിലപാട് എടുക്കുന്നവരാണ് കേരളത്തിലെ വനിതാ മന്ത്രിമാരെന്നും അവർ പരിഹസിച്ചു. ഗണേഷ് കുമാർ സ്വയം രാജിവെക്കാൻ തയ്യാറല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.
Also Read:കെ ബി ഗണേഷ് കുമാറിനെ പുറത്താക്കണം; വി ഡി സതീശൻ
അതേസമയം, ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയുടെ നിലപാട് അധാർമികമാണെന്നും മുൻ പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫോണിൽ സംസാരിച്ചു തീർക്കാവുന്ന ഒന്നല്ല ഇതെന്നും നിയമപരമായ പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗണേഷ് കുമാർ രാജിവെക്കണമെന്നും മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രവൃത്തികൾ ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്നും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ധാർമ്മികത ഇതാണോ എന്നും അദ്ദേഹം ചോദിച്ചു. ഗണേഷ് കുമാറിനെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധം തുടരുമെന്നും നേതൃത്വം അറിയിച്ചു.
The post ‘മന്ത്രിയുടെ ക്രൂരത ഭാര്യ തന്നെ പറഞ്ഞു, നടപടിയെടുക്കാത്തത് ലജ്ജാകരം’! ഗണേഷ് കുമാറിനെതിരെ ഷാനിമോൾ ഉസ്മാൻ appeared first on Express Kerala.




