മിസൈൽ മഴയിൽ ലാഭം കൊയ്യുന്നത് ആരാണ്? അമേരിക്കൻ ആയുധ ലോബികളുടെ കളി പുറത്ത്?

മിസൈൽ മഴയിൽ ലാഭം കൊയ്യുന്നത് ആരാണ്? അമേരിക്കൻ ആയുധ ലോബികളുടെ കളി പുറത്ത്?

ശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു വലിയ ചർച്ചയാണ് ഇപ്പോൾ ഉയരുന്നത്. യുദ്ധം യഥാർത്ഥത്തിൽ ആരെക്കാണ് കൂടുതൽ ലാഭം നൽകുന്നത് എന്നത്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമാകുന്നതിനിടെ, അമേരിക്കൻ ആയുധ വ്യവസായം അതിവേഗം വളരുന്നതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധം നടക്കുന്ന ഓരോ ദിവസവും മനുഷ്യജീവിതത്തിന് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമ്പോഴും, അതിന്റെ സാമ്പത്തിക ലാഭം ആയുധ നിർമ്മാണ കമ്പനികൾക്കാണ് ലഭിക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്. ഇറാനെതിരായ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനികളുടെ ഉൽപ്പാദനം വൻതോതിൽ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഈ ചർച്ചകൾ കൂടുതൽ ശക്തമായി.

വൈറ്റ് ഹൗസിൽ നടന്ന ഒരു പ്രധാന യോഗത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് “ഉത്തമതരം ആയുധങ്ങൾ” എന്ന് വിശേഷിപ്പിച്ച ആയുധങ്ങളുടെ ഉൽപ്പാദനം നാലിരട്ടിയാക്കാൻ തീരുമാനിച്ചുവെന്ന് പ്രഖ്യാപിച്ചു. ഈ യോഗത്തിൽ അമേരിക്കയിലെ പ്രധാന പ്രതിരോധ കമ്പനികളുടെ മേധാവികൾ പങ്കെടുത്തു. ആർടിഎക്സ് ടിഎക്സ് കോർപ്പറേഷൻ , ലോക്ഹീഡ് മാർട്ടിൻ , ബോയിങ് , നോർത്ത്റോപ് ഗ്രുമ്മൻ, BAE സിസ്റ്റംസ് , L3 ഹാരിസ് ടെക്നോളോജിസ് , ഹണിവെൽ ഏറോസ്പേസ് എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവുകളാണ് ഈ യോഗത്തിൽ പങ്കെടുത്തത്. ഇതിനകം തന്നെ ഈ കമ്പനികൾക്ക് ലഭിച്ചിരിക്കുന്ന ഓർഡറുകളുടെ മൂല്യം കോടിക്കണക്കിന് ഡോളറുകളാണ്, ചിലത് പല രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെക്കാൾ വലുതാണെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഇറാനെതിരായ സൈനിക നീക്കങ്ങൾ ശക്തമാകുമ്പോൾ അമേരിക്കയുടെ സൈനിക ചെലവും അതിവേഗം ഉയരുകയാണ്. 2025ഓടെ അമേരിക്കയുടെ വാർഷിക പ്രതിരോധ ചെലവ് ഏകദേശം ഒരു ട്രില്യൺ ഡോളറിലേക്കാണ് ഉയർന്നത്. ലോകത്തിലെ അടുത്ത ഒമ്പത് രാജ്യങ്ങളുടെ സൈനിക ചെലവിന്റെ മൊത്തത്തേക്കാൾ കൂടുതലാണ് ഈ തുക. 2027ഓടെ ഇത് 1.5 ട്രില്യൺ ഡോളറായി ഉയർത്താനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിൽ ഇറാനെതിരായ യുദ്ധം സൈനിക-വ്യവസായ സമുച്ചയത്തിന് വലിയ സാമ്പത്തിക അവസരമായി മാറിയിരിക്കുകയാണ് എന്ന വിമർശനം ശക്തമാകുന്നു.

ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്ക ഉപയോഗിക്കുന്ന ആയുധ സംവിധാനങ്ങൾ വളരെ വൈവിധ്യമാർന്നതാണ്. യുഎസ് സെൻട്രൽ കമാൻഡിന്റെ വിവരങ്ങൾ പ്രകാരം “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്ന സൈനിക നടപടിയിൽ വ്യോമ, കടൽ, കര, മിസൈൽ പ്രതിരോധ മേഖലകളിലായി ഇരുപതിലധികം വ്യത്യസ്ത ആയുധ സംവിധാനങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ദീർഘദൂര ആക്രമണ ശേഷിയുള്ള ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണ്. ഈ മിസൈലുകൾ താഴ്ന്ന ഉയരത്തിൽ ഭൂഭാഗങ്ങളെ പിന്തുടർന്ന് സഞ്ചരിക്കുന്നതിനാൽ റഡാറുകൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അറേബ്യൻ കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ ആർലീ ബർക്ക് ക്ലാസ് ഡിസ്ട്രോയറുകളിൽ നിന്നാണ് ഇവ വിക്ഷേപിക്കുന്നത്.

See also  കോവിഡ് വാക്സിൻ പാർശ്വഫലങ്ങൾക്കും മരണത്തിനും നഷ്ടപരിഹാരം; കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി!

അമേരിക്കൻ സൈന്യം M142 HIMARS സംവിധാനങ്ങളിൽ നിന്ന് പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളും വിക്ഷേപിച്ചിട്ടുണ്ട്. ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കാൻ കഴിയുന്ന ഈ മിസൈലുകൾ യുദ്ധത്തിന്റെ ദൂരം തന്നെ മാറ്റിമറിക്കുന്ന ശേഷിയുള്ളവയാണ്. ഇതിന് പുറമെ പാട്രിയറ്റ് മിസൈൽ ബാറ്ററികളും ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) സംവിധാനങ്ങളും ഇറാന്റെ പ്രതികാര ആക്രമണങ്ങളെ തടയാൻ വിന്യസിച്ചിട്ടുണ്ട്.

ഡ്രോൺ യുദ്ധവും ഈ സംഘർഷത്തിന്റെ പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന ലൂക്കാസ് എന്ന ആക്രമണ ഡ്രോണുകളും വിലകൂടിയ MQ-9 റീപ്പർ ഡ്രോണുകളും ഈ യുദ്ധത്തിൽ ഉപയോഗിക്കപ്പെടുന്നു. ഈ ഡ്രോണുകൾ ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും നേരിട്ട് ആക്രമിക്കാനും ഉപയോഗിക്കുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ചില ഡ്രോണുകൾ വെടിവെച്ചിട്ടതായി അവകാശപ്പെട്ടതോടെ ഈ യുദ്ധത്തിന്റെ സാങ്കേതിക ഘടകങ്ങൾ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു.

വ്യോമാക്രമണങ്ങളിൽ അമേരിക്ക B-1, B-2 സ്റ്റീൽത്ത് ബോംബറുകളും F-15, F-22, F-35 പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇവ വലിയ ബങ്കറുകൾ തകർക്കാൻ കഴിയുന്ന ശക്തമായ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നു. കൂടാതെ രഹസ്യാന്വേഷണത്തിനായി AWACS റഡാർ വിമാനങ്ങൾ, RC-135 ചാരവിമാനങ്ങൾ, P-8A പോസിഡോൺ നിരീക്ഷണ വിമാനങ്ങൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്. അറേബ്യൻ കടലിൽ വിന്യസിച്ചിരിക്കുന്ന USS എബ്രഹാം ലിങ്കൺ , USS ജറാൾഡ് ആർ .ഫോർഡ് വിമാനവാഹിനിക്കപ്പലുകൾ ഈ യുദ്ധത്തിലെ അമേരിക്കൻ നാവിക ശക്തിയുടെ പ്രധാന അടിത്തറയാണ്.

Also Read: ബഹിരാകാശത്തെ ചൈനീസ് കണ്ണുകൾ; തകർന്നടിഞ്ഞ് അമേരിക്കൻ പത്മവ്യൂഹം!

എന്നാൽ ഈ സൈനിക ശക്തിയുടെ പിന്നിൽ വലിയ സാമ്പത്തിക വ്യവസായം പ്രവർത്തിക്കുന്നുവെന്നതാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ മികച്ച 100 ആയുധ കമ്പനികൾ 2024ൽ മാത്രം 679 ബില്യൺ ഡോളറിലധികം വരുമാനം നേടി. അതിൽ ഏകദേശം പകുതിയും അമേരിക്കൻ കമ്പനികളുടേതാണ്. യുദ്ധങ്ങൾ വർധിക്കുന്നതോടെ ഈ കമ്പനികളുടെ ഓഹരി വിലകളും അതിവേഗം ഉയരുകയാണ്.

See also  നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ

ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രതിരോധ കമ്പനികളുടെ ഓഹരി വിലയിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. നോർത്രോപ്പ് ഗ്രുമ്മൻ, RTX, ലോക്ക്ഹീഡ് മാർട്ടിൻ എന്നിവയുടെ ഓഹരികൾ ഉയർന്നതോടെ ഈ യുദ്ധം ആയുധ വ്യവസായത്തിന് വലിയ സാമ്പത്തിക നേട്ടം നൽകുന്നുവെന്ന വിമർശനം ശക്തമായി. മനുഷ്യജീവിതങ്ങളുടെ നഷ്ടത്തിനിടയിലും ചില കമ്പനികൾക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്നത് യുദ്ധത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക വശങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.

പശ്ചിമേഷ്യൻ മണ്ണിൽ ഇന്ന് പെയ്യുന്നത് വെറുമൊരു മിസൈൽ മഴയല്ല, മറിച്ച് ആഗോള ആയുധ ലോബികളുടെ ലാഭക്കൊതിയുടെ പ്രതിഫലനം കൂടിയാണ്. ഇറാന്റെ പരമാധികാരത്തിന് മേൽ കടന്നുകയറുകയും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുകയും ചെയ്യുമ്പോൾ, ഈ യുദ്ധം ആർക്ക് വേണ്ടിയാണെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു. ഒരു വശത്ത് ഇറാന്റെ നഗരങ്ങൾ ചാരമാകുമ്പോൾ മറുവശത്ത് ആയുധ കമ്പനികളുടെ ലാഭവിഹിതം ഇരട്ടിയാകുന്നത് കാണുമ്പോൾ, ഇതിനു പിന്നിലെ യഥാർത്ഥ അജണ്ട വ്യക്തമാണ്.

സുരക്ഷയുടെയും സമാധാനത്തിന്റെയും പേര് പറഞ്ഞ് നടത്തുന്ന ഈ സൈനിക നീക്കങ്ങൾ യഥാർത്ഥത്തിൽ ആയുധ വ്യവസായത്തെ പോഷിപ്പിക്കാനുള്ള മറ മാത്രമാണെന്ന് ഇറാൻ ഉയർത്തുന്ന വിമർശനം ആഗോള സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്. യുദ്ധത്തിന്റെ ഭാരം പേറുന്നത് നിഷ്കളങ്കരായ ജനങ്ങളാണെങ്കിലും, അതിന്റെ നേട്ടം കൊയ്യുന്നത് അതിർത്തികൾക്ക് അപ്പുറത്തുള്ള വൻകിട കോർപ്പറേറ്റുകളാണ്. ഈ ക്രൂരമായ കളിയിൽ മനുഷ്യജീവനുകൾ വെറും അക്കങ്ങളായി മാറുമ്പോൾ, ലോകസമാധാനത്തെക്കാൾ ആയുധക്കച്ചവടക്കാരുടെ ലാഭത്തിന് മുൻഗണന നൽകുന്ന ഈ രീതി ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയായി രേഖപ്പെടുത്തപ്പെടും. സ്വന്തം മണ്ണും ജനതയെയും സംരക്ഷിക്കാനുള്ള ഇറാന്റെ പോരാട്ടം, ഈ ആഗോള ചൂഷണത്തിന് എതിരെയുള്ള ഒരു വലിയ പ്രതിരോധം കൂടിയായി മാറുകയാണ്.

വീഡിയോ കാണാം….

The post മിസൈൽ മഴയിൽ ലാഭം കൊയ്യുന്നത് ആരാണ്? അമേരിക്കൻ ആയുധ ലോബികളുടെ കളി പുറത്ത്? appeared first on Express Kerala.

Spread the love

New Report

Close