
കായംകുളം: കായംകുളത്ത് ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച കേസിൽ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശികളായ അൽത്താഫ്, തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.
മാർച്ച് അഞ്ചിന് രാവിലെ 6.15-ഓടെയായിരുന്നു സംഭവം. കരീലക്കുളങ്ങര സ്പിന്നിങ് മില്ലിലെ ജീവനക്കാരി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോൾ, നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ പ്രതികൾ ഇവരെ പിന്തുടരുകയായിരുന്നു. കായംകുളം സെന്റ് മേരീസ് സ്കൂളിന് മുന്നിൽ വെച്ച് പ്രതികൾ യുവതിയെ മർദ്ദിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മാല വസ്ത്രത്തിനുള്ളിലേക്ക് വീണതിനാൽ നഷ്ടപ്പെട്ടില്ല. ആക്രമണത്തിൽ സ്കൂട്ടറിൽ നിന്ന് വീണ യുവതിക്ക് പരിക്കേറ്റു.
Also Read: കാപ്പ ചുമത്തി നാടുകടത്തി; വിലക്ക് ലംഘിച്ച് തിരിച്ചെത്തി വധശ്രമം, കുപ്രസിദ്ധ ഗുണ്ട പിടിയിൽ
കായംകുളം മുതൽ കൊല്ലം വരെയുള്ള 250-ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതികളെ പോലീസ് വലയിലാക്കിയത്. പിടിയിലായവർ അമ്പലപ്പുഴയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയ കേസ്സിലും പ്രതികളാണ്. ഒന്നാം പ്രതി അൽത്താഫ് മുൻപ് കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളും നിരവധി മോഷണക്കേസുകളിൽ പ്രതിയുമാണ്. രണ്ടാം പ്രതി തൗഫീഖിനെതിരെ മയക്കുമരുന്ന് കേസുകളടക്കം നിലവിലുണ്ട്.
The post കായംകുളത്ത് യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാക്കൾ പിടിയിൽ appeared first on Express Kerala.




