കുറ്റാന്വേഷണ മികവിന് ഡിജിപി നൽകുന്ന ബാഡ്ജ് ഓഫ് ഓണറിന് സിറ്റി പോലീസിലെ 5 പേർ അർഹരായി. ഒല്ലൂർ എസ്എച്ച്ഒ ആയിരുന്ന എ. അജീഷ്, സിറ്റി നർക്കോട്ടിക് സെല്ലിലെ എസ്ഐ പി. രാജേഷ്, എഎസ്ഐ ടി.വി. ജീവൻ, സിപിഒ എം.എസ്. ലിഗേഷ്, ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ ഇ.സി. പ്രതീഷ് എന്നിവർക്കാണ് പുരസ്കാരം. ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടരക്കിലോ എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിലെ അന്വേഷണ മികവാണ് പുരസ്കാരത്തിന് അർഹമാക്കിയത്. കഴിഞ്ഞ ജൂലൈ രണ്ടുനായിരുന്നു സംഭവം. 20 ഗ്രാം എംഡിയുമായി കാറിൽ സഞ്ചരിച്ച യുവാവിനെ പിടികൂടിയ സംഭവത്തിൽ ആരംഭിച്ച അന്വേഷണം ആലുവയിലെ ഫ്ലാറ്റിലേക്ക് നീളുകയും വൻതോതിൽ എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്യാനുമായി. തെലങ്കാനയിൽ പ്രവർത്തിച്ച കെമിക്കൽ ലാബിലാണ് എംഡിഎംഎ ഉണ്ടാക്കിയതെന്ന് കണ്ടെത്തുകയും, ലാബിൽ റൈഡ് നടത്തുകയും ചെയ്തു. കമ്മീഷണർ ആയിരുന്ന ആർ ഇളങ്കോയുടെ മേൽനോട്ടത്തിൽ ആയിരുന്നു അന്വേഷണം.



