
ഈജിപ്തിലെ ഹുർഘദയിൽ സ്കൂബ ഡൈവിങ് പരിശീലനത്തിനിടെ ഇൻസ്ട്രക്ടറിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി വിദേശ വനിത രംഗത്തെത്തി. മെഡിൻ എന്ന യുവതിയാണ് ഹൈതം എം അബ്ദുൽ ഹമീദ് എന്ന ഫ്രീലാൻസ് ഇൻസ്ട്രക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇൻസ്റ്റഗ്രാമിലൂടെ പരാതിപ്പെട്ടത്. പരിശീലനത്തിനിടെ ഇൻസ്ട്രക്ടർ തന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നതിന്റെ ദൃശ്യങ്ങളും യുവതി തെളിവായി പുറത്തുവിട്ടിട്ടുണ്ട്.
സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായുള്ള സ്വാഭാവികമായ സ്പർശനമായിരുന്നില്ല അതെന്നും, പരിശീലനവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ അയാൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈവെച്ചെന്നും യുവതി ആരോപിക്കുന്നു. അസ്വസ്ഥത തോന്നിയ മെഡിൻ വെള്ളത്തിനടിയിൽ വെച്ച് തന്നെ അയാളുടെ കൈ തട്ടിമാറ്റുന്നതും വീഡിയോയിൽ കാണാം. സാധാരണയായി ഡൈവിങ്ങിനിടെ ഇൻസ്ട്രക്ടർക്കാണ് പൂർണ്ണ നിയന്ത്രണമെന്നതിനാൽ ഇത്തരം സാഹചര്യങ്ങളിൽ പലരും പ്രതികരിക്കാൻ ഭയപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി.
Also Read: അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ; ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി ദുരന്തം’ എന്ന് അരാഗ്ചി
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഇൻസ്ട്രക്ടർമാരുടെ വിശ്വാസ്യത മുൻകൂട്ടി പരിശോധിക്കണമെന്ന് മെഡിൻ ഓർമ്മിപ്പിച്ചു. പരിശീലനത്തിനിടെ അനാവശ്യമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പ്രതികരിക്കണമെന്നും ഡൈവിങ് പാതിവഴിയിൽ അവസാനിപ്പിക്കാൻ മടിക്കരുതെന്നും അവർ തന്റെ കുറിപ്പിലൂടെ സഹയാത്രികർക്ക് മുന്നറിയിപ്പ് നൽകി. യുവതിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
The post സ്കൂബ ഡൈവിങ്ങിനിടെ ദുരനുഭവം; ഇൻസ്ട്രക്ടർ മോശമായി പെരുമാറിയെന്ന് വിദേശ വനിതയുടെ വെളിപ്പെടുത്തൽ appeared first on Express Kerala.



