
ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ബിജെപി നേതാക്കൾ രംഗത്ത്. റിയാസിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചത്.
നടക്കുന്നത് കേരളത്തിന്റെ പൊതുവായ കാര്യമാണെന്നും അല്ലാതെ മുഖ്യമന്ത്രിയുടെ കുടുംബ കാര്യമല്ലെന്നും എസ്. സുരേഷ് പരിഹസിച്ചു. “മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപകരമായ പരാമർശം. പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കേണ്ട കാര്യമില്ലെന്നും സുരേഷ് കൂട്ടിച്ചേർത്തു. ഇത്തരം വികസന പരിപാടികൾ ബഹിഷ്കരിക്കുന്ന സർക്കാരിന്റെ നിലപാട് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also Read: നേമത്ത് സർപ്രൈസ് നീക്കവുമായി കോൺഗ്രസ്; വൈഷ്ണ സുരേഷ് പട്ടികയിൽ, മുരളീധരൻ വട്ടിയൂർക്കാവിലേക്ക്
സമാനമായ നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചത്. പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ റിയാസിന്റെ സാന്നിധ്യത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ഏതൊക്കെ മന്ത്രിമാർ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും എന്തുകൊണ്ട് അദ്ദേഹം റിയാസിനെ ഉൾപ്പെടുത്താത്തതിൽ വിയോജിപ്പ് അറിയിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
The post ‘പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെ’; മന്ത്രി റിയാസിനെതിരെ എസ്. സുരേഷ് appeared first on Express Kerala.



