പസഫിക്കിൽ പടയൊരുക്കം! ‘ചോ ഹ്യോൺ’ യുദ്ധത്തിന് സജ്ജം; അമേരിക്കൻ അഹങ്കാരത്തിന് കിമ്മിന്റെ മറുപടി

പസഫിക്കിൽ പടയൊരുക്കം! ‘ചോ ഹ്യോൺ’ യുദ്ധത്തിന് സജ്ജം; അമേരിക്കൻ അഹങ്കാരത്തിന് കിമ്മിന്റെ മറുപടി

മേരിക്കൻ അച്ചുതണ്ടിനെ പശ്ചിമേഷ്യയിൽ ഇറാൻ പ്രതിരോധത്തിലാക്കുമ്പോൾ മറുഭാഗത്ത് പസഫിക് മേഖലയിൽ കൊടുങ്കാറ്റായി മാറുകയാണ് കിം ജോങ് ഉൻ. ലോകം പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലേക്ക് കണ്ണുനട്ടിരിക്കെ സമുദ്രപ്പരപ്പിൽ പുതിയൊരു യുദ്ധകാഹളം മുഴക്കിക്കൊണ്ട് ഉത്തര കൊറിയ തങ്ങളുടെ ഏറ്റവും പുതിയ ‘ചോ ഹ്യോൺ’ ഡിസ്ട്രോയറിൽ നിന്ന് വിനാശകാരിയായ ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടിരിക്കുകയാണ്. ഈ തന്ത്രപരമായ ക്രൂയിസ് മിസൈൽ പരീക്ഷിച്ചതായി സ്റ്റേറ്റ് മീഡിയ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് മാർച്ച് 11 റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണികൾക്ക് മുന്നിൽ പതറാത്ത പോരാട്ടവീര്യമാണ് കിം ജോങ് ഉൻ ഈ നീക്കത്തിലൂടെ പ്രകടിപ്പിക്കുന്നത്. “ആണവ പ്രതിരോധം എന്നത് കേവലം ഒരു പദപ്രയോഗമല്ല മറിച്ച് രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ കവചമാണ്” എന്ന് മിസൈൽ പരീക്ഷണത്തിന് നേരിട്ട് നേതൃത്വം നൽകിക്കൊണ്ട് അദ്ദേഹം ലോകത്തോട് പ്രഖ്യാപിച്ചു.

ഇറാന്റെ അജയ്യമായ ആണവ മുന്നേറ്റങ്ങൾക്ക് പിന്നാലെ ഉത്തര കൊറിയയും തങ്ങളുടെ സൈനിക കരുത്ത് വിളിച്ചോതുന്നത് പാശ്ചാത്യ ശക്തികളുടെ പതനത്തെയാണ് സൂചിപ്പിക്കുന്നത്. ഉപരോധങ്ങളുടെ ചങ്ങലകളെ തകർത്തുകൊണ്ട് ഇറാനും ഉത്തര കൊറിയയും കൈകോർക്കുന്ന പുതിയ ഭൗമരാഷ്ട്രീയ സമവാക്യം അമേരിക്കൻ ഇന്റലിജൻസിനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. പശ്ചിമേഷ്യയിൽ ഇറാൻ തീർത്ത പ്രതിരോധ കോട്ടയ്ക്ക് കിം ജോങ് ഉന്നിന്റെ ഈ സൈനിക മുന്നേറ്റങ്ങൾ വലിയ തോതിലുള്ള ഊർജ്ജമാണ് പകരുന്നത്.

കഴിഞ്ഞ ആഴ്ചയും ഇതേ ഡിസ്ട്രോയറിൽ നിന്നുതന്നെ സമാനമായ ക്രൂയിസ് മിസൈൽ പരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളിൽ കിം ജോങ്-ഉന്നിന്റെ മകൾ കിം ജു-എയും ഈ പരീക്ഷണത്തിന് സാക്ഷിയായിരുന്നുവെന്ന് കാണുന്നു. ഉത്തരകൊറിയയുടെ ഭാവി സൈനിക നേതൃത്വത്തിന്റെ പ്രതീകമായി പല നിരീക്ഷകരും കിം ജു-എയെ കാണുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങളിൽ അവളുടെ സാന്നിധ്യം രാഷ്ട്രീയമായും സൈനികമായും വലിയ സന്ദേശം നൽകുന്നതായി വിലയിരുത്തപ്പെടുന്നു.

See also  ‘എന്നോട് ചോദിച്ചിട്ട് വാർത്ത കൊടുക്കൂ’; നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ തള്ളി കെ.സി. വേണുഗോപാൽ

ഇതിനിടെ ദക്ഷിണകൊറിയയും അമേരിക്കയും തമ്മിലുള്ള വാർഷിക സംയുക്ത സൈനികാഭ്യാസങ്ങൾ ആരംഭിച്ചിരിക്കുകയാണ്. “ഫ്രീഡം ഷീൽഡ്” എന്ന പേരിലുള്ള ഈ സൈനികാഭ്യാസം മാർച്ച് 9ന് ആരംഭിച്ച് മാർച്ച് 19 വരെ തുടരും. അമേരിക്ക–ദക്ഷിണകൊറിയ പരസ്പര പ്രതിരോധ ഉടമ്പടിയുടെ ഭാഗമായുള്ള ഈ അഭ്യാസങ്ങളുടെ ലക്ഷ്യം, ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ ശേഷിയും സൈനിക ഏകോപനവും ശക്തിപ്പെടുത്തുകയെന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള സൈനികാഭ്യാസങ്ങൾ ഉത്തരകൊറിയയ്ക്ക് നേരെയുള്ള ഭീഷണിയാണെന്നാണ് ഉത്തരകൊറിയ പതിവായി ആരോപിക്കുന്നത്.

ഇറാൻ–അമേരിക്ക യുദ്ധം പശ്ചിമേഷ്യയിൽ രൂക്ഷമാകുന്നതിനിടെ മറ്റൊരു നിർണായക നീക്കവും അമേരിക്ക നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ THAAD മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ചില ഘടകങ്ങൾ ദക്ഷിണകൊറിയയിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് മാറ്റിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ നീക്കം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സിയോങ്‌ജു മേഖലയിലെ THAAD ബാറ്ററി പൊളിച്ച് മറ്റിടങ്ങളിലേക്ക് മാറ്റുന്നതായി ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ യുദ്ധവും കിഴക്കൻ ഏഷ്യയിലെ സുരക്ഷാ സാഹചര്യമുമെല്ലാം തമ്മിൽ ബന്ധപ്പെട്ടു പോകുന്നുവെന്ന സൂചനയാണ് നൽകുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലോകസമാധാനത്തെയും ആഗോള സുരക്ഷാ സമവാക്യങ്ങളെയും ബാധിക്കുന്ന ഘട്ടത്തിലാണ് ഉത്തരകൊറിയയുടെ ഈ പുതിയ മിസൈൽ പരീക്ഷണം നടക്കുന്നത്. THAAD പോലുള്ള പ്രതിരോധ സംവിധാനങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലൂടെ കൊറിയൻ ഉപദ്വീപിലെ സുരക്ഷാ സമവാക്യത്തിൽ താൽക്കാലിക മാറ്റങ്ങൾ ഉണ്ടാകാമെന്നും ചില സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

See also  രക്തം പുരണ്ട സ്കൂൾ ബാഗുകൾ, ഭീകരമായി ചിരിക്കുന്ന ട്രംപ്; എക്‌സിനെ പിടിച്ചുലച്ച് ഖമേനിയുടെ ആ ചിത്രം!

അതേസമയം ഇറാനെ പിന്തുണച്ച് ഉത്തരകൊറിയ ശക്തമായ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടികളെ “നിയമവിരുദ്ധമായ ആക്രമണം” എന്നും “ദേശീയ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനം” എന്നും വിശേഷിപ്പിച്ചു. ഈ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തെയും സുരക്ഷാ അടിസ്ഥാനങ്ങളെയും തകർക്കുന്നതാണെന്നും ഇറാന്റെ രാഷ്ട്രീയ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതാണെന്നും ഉത്തരകൊറിയ ആരോപിച്ചു.

ഇതോടൊപ്പം ഇറാനിലെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ നിയമിച്ചതിനും ഉത്തരകൊറിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തെ “ബഹുമാനിക്കുന്ന നേതാവ്” എന്നാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത്. ഇറാനുമായി സൗഹൃദവും തന്ത്രപരമായ ബന്ധവും കൂടുതൽ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പിന്തുണയെ പലരും കാണുന്നത്.

ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ യുദ്ധവും കിഴക്കൻ ഏഷ്യയിലെ സൈനിക ചലനങ്ങളും ചേർന്ന് ലോക രാഷ്ട്രീയത്തിൽ ഒരു പുതിയ സംഘർഷ ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇറാൻ, ഉത്തരകൊറിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും അമേരിക്കയും അതിന്റെ സഖ്യകക്ഷികളും തമ്മിലുള്ള ശക്തിപോരാട്ടം കൂടുതൽ വ്യക്തമായി പ്രകടമാകുന്ന കാലഘട്ടത്തിലേക്കാണ് ലോകം കടക്കുന്നതെന്ന സൂചനകളാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്.

The post പസഫിക്കിൽ പടയൊരുക്കം! ‘ചോ ഹ്യോൺ’ യുദ്ധത്തിന് സജ്ജം; അമേരിക്കൻ അഹങ്കാരത്തിന് കിമ്മിന്റെ മറുപടി appeared first on Express Kerala.

Spread the love

New Report

Close