
അമേരിക്കയും ഇസ്രയേലും ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കാൻ തയ്യാറായാൽ സമാധാനത്തിന് തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി പ്രധാനമായും മൂന്ന് നിബന്ധനകളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഇറാന്റെ പരമാധികാരം അംഗീകരിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകുക, ഭാവിയിൽ സംഘർഷങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകുക എന്നിവയാണവ. റഷ്യൻ, പാകിസ്ഥാൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സമാധാനത്തിനായുള്ള ഇറാന്റെ ഈ പ്രതിബദ്ധത താൻ ആവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎൻ രക്ഷാസമിതിയുടെ പ്രമേയത്തെ ഇറാൻ തള്ളി. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഈ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഇറാന്റെ നിലപാട്. ഇസ്രയേലും യുഎസും ചേർന്ന് അടിച്ചേൽപ്പിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇറാന്റെ നിയമാനുസൃതമായ അവകാശങ്ങൾ അംഗീകരിക്കുക എന്നത് മാത്രമാണെന്നും പെസഷ്കിയാൻ വ്യക്തമാക്കി.
മേഖലയിൽ സംഘർഷം മുറുകുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരും ശക്തമായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ നിലവിലുള്ളതിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി, അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. അന്താരാഷ്ട്ര എണ്ണ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ഇറാന്റെ ഭീഷണി ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
The post “സമാധാനത്തിന് മൂന്ന് നിബന്ധനകൾ”; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നിൽ നിലപാട് വ്യക്തമാക്കി ഇറാൻ appeared first on Express Kerala.



