
ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലുമായി ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് ക്ഷമ ചോദിക്കേണ്ടതില്ലായിരുന്നുവെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. രാജ്യത്തിനായി കളിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ആക്രമണോത്സുകതയെ പിന്തുണച്ച ഗംഭീർ, കളിക്കാരിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള പോരാട്ടവീര്യമാണെന്നും വ്യക്തമാക്കി.
ഫൈനൽ പോരാട്ടത്തിൽ ഡാരിൽ മിച്ചൽ അർഷ്ദീപിന്റെ പന്തിൽ തുടർച്ചയായി രണ്ട് സിക്സറുകൾ നേടിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മിച്ചൽ ക്രീസിന് പുറത്താണെന്ന് കണ്ട് അർഷ്ദീപ് നടത്തിയ റൺ ഔട്ട് ശ്രമത്തിനിടെ പന്ത് താരത്തിന്റെ ദേഹത്ത് കൊള്ളുകയും ഇത് മൈതാനത്ത് ചെറിയ വാക്കുതർക്കത്തിന് വഴിമാറുകയും ചെയ്തു. മത്സരം ഇന്ത്യ ജയിച്ചതിന് പിന്നാലെ, തന്റെ പ്രവർത്തി മനഃപൂർവമല്ലെന്ന് വ്യക്തമാക്കി അർഷ്ദീപ് മിച്ചലിനോട് മാപ്പ് ചോദിച്ചിരുന്നു. എന്നാൽ, അർഷ്ദീപിന്റെ മാന്യതയെ സ്വാഗതം ചെയ്യുമ്പോഴും അതിന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഗംഭീറിന്റെ പക്ഷം.
Also Read: 2026 ടി20 ലോകകപ്പ് കിരീടനേട്ടം! സഞ്ജുവിന്റെ പോരാട്ടവീര്യത്തെ പുകഴ്ത്തി സൂര്യകുമാർ യാദവ്
തുടർച്ചയായി രണ്ട് സിക്സറുകൾ വഴങ്ങാൻ ഒരു ബൗളറും ആഗ്രഹിക്കില്ലെന്നും, രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ പ്രതികരിക്കുന്നത് തെറ്റല്ലെന്നും ഗംഭീർ പറഞ്ഞു. അർഷ്ദീപ് ക്ഷമ ചോദിച്ചില്ലെങ്കിലും തനിക്ക് പരാതി ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കളിക്കാരന് നേരെ അപകടകരമായ രീതിയിൽ പന്തെറിഞ്ഞ് ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അർഷ്ദീപിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ താരത്തിന്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡീമെറിറ്റ് പോയിന്റും രേഖപ്പെടുത്തി.
The post അർഷ്ദീപ് മാപ്പ് ചോദിക്കേണ്ടതില്ലായിരുന്നു; പേസറെ പിന്തുണച്ച് ഗൗതം ഗംഭീർ appeared first on Express Kerala.



