
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും നടത്തിയ നിർണ്ണായക ചർച്ചകളാണ് ഈ നയതന്ത്ര വിജയത്തിന് പിന്നിൽ. ഇതേത്തുടർന്ന് ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഉപരോധങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഇന്ത്യയുമായുള്ള ഈ ധാരണ ശ്രദ്ധേയമാകുന്നത്. ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളിൽ മൂന്ന് തവണയാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ചർച്ചകൾ നടത്തിയത്. സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന ലിബിയൻ കപ്പലിനും ഈ പാത ഉപയോഗിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര സ്വാധീനത്തിന്റെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുമായും ഇന്ത്യ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നു.
ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ലവാന് കൊച്ചിയിലെ ദക്ഷിണ നാവികസേന ആസ്ഥാനത്ത് അടുക്കാൻ ഇന്ത്യ അനുമതി നൽകിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കി. സാങ്കേതിക തകരാർ നേരിട്ട ഈ കപ്പലിലെ നൂറ്റമ്പതിലേറെ നാവികർക്ക് ഇന്ത്യ നൽകിയ സുരക്ഷയും സഹായവുമാണ് ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കാൻ പ്രധാന കാരണമായത്. കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പശ്ചിമേഷ്യയിലെ ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഈ നീക്കം വലിയ മുന്നേറ്റമാണ്.
The post “ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാത”; ഇറാന്റെ ഉപരോധത്തിനിടയിലും ജയശങ്കറിന്റെ നയതന്ത്ര വിജയം appeared first on Express Kerala.



