
ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനെ നിസാരവൽക്കരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എണ്ണവില വർദ്ധിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമായ അമേരിക്കയ്ക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നാണ് ട്രംപിന്റെ വാദം. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ലാഭത്തേക്കാൾ ഉപരി ഇറാന്റെ ആണവ പദ്ധതികൾ തടയുന്നതിനാണ് മുൻഗണന നൽകുന്നതെന്നും മധ്യേഷ്യയെ നശിപ്പിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സ്തംഭനം മൂലം ലോകം ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി തങ്ങളുടെ പക്കലുള്ള 40 കോടി ബാരൽ എണ്ണ കരുതൽ ശേഖരത്തിൽ നിന്ന് വിപണിയിലെത്തിക്കാൻ ഐഇഎ തീരുമാനിച്ചിട്ടുണ്ട്. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് പല വികസ്വര രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
Also Read: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി; ആദ്യ സന്ദേശം പുറത്ത്
ലോകത്തിലെ ഏറ്റവും നിർണ്ണായകമായ ഇന്ധന പാതയായ ഹോർമുസ് സ്തംഭിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ എണ്ണ കയറ്റുമതി പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇതിനെത്തുടർന്ന് സൗദി അറേബ്യ, യുഎഇ, ഇറാഖ് ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന ഉൽപ്പാദനത്തിൽ ഒരു കോടി ബാരലിന്റെ എങ്കിലും കുറവ് വരുത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ ആഗോള വിതരണ ശൃംഖല പാടെ തകരുമെന്നും അന്താരാഷ്ട്ര ഏജൻസികൾ വ്യക്തമാക്കുന്നു.
The post എണ്ണവില വർദ്ധനവ് അമേരിക്കയ്ക്ക് നേട്ടം; ഇറാന്റെ ആണവ ഭീഷണിക്കെതിരെ നിലപാട് കടുപ്പിച്ച് ട്രംപ് appeared first on Express Kerala.



