
ലോകസിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ 98-ാമത് അക്കാദമി അവാർഡ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചടങ്ങിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണി. അമേരിക്കൻ വെസ്റ്റ് കോസ്റ്റ് മേഖലയെ ലക്ഷ്യംവെച്ച് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് എഫ്ബിഐ (FBI) ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് മാർച്ച് 15-ന് ലോസ് ആഞ്ചലിസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന പുരസ്കാര നിശ അതീവ ജാഗ്രതയിലും കനത്ത സുരക്ഷാ വലയത്തിലുമായിരിക്കും സംഘടിപ്പിക്കുക.
സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ എബിസി ന്യൂസ് ആണ് പുറത്തുവിട്ടത്. ചടങ്ങ് സുഗമമായി നടത്തുന്നതിനായി ലോസ് ആഞ്ചലിസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റും മറ്റ് സുരക്ഷാ ഏജൻസികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എഫ്ബിഐ, എൽഎപിഡി (LAPD) എന്നിവയുടെ സഹകരണത്തോടെ ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ സംഘമാണ് ഇത്തവണ ഓസ്കറിനായി സജ്ജമായിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കപൂർ വ്യക്തമാക്കി. അതിഥികളുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: സിനിമ വിട്ടതിൽ വിഷമമില്ല, പക്ഷേ ആ സൗഹൃദങ്ങൾ നഷ്ടമായതിൽ കുറ്റബോധമുണ്ട്: ദീപ നായർ
അമേരിക്കൻ സമയം മാർച്ച് 15-നാണ് പുരസ്കാര ചടങ്ങുകൾ നടക്കുന്നത്. സമയവ്യത്യാസം കാരണം ഇന്ത്യയിലുള്ള സിനിമാ പ്രേമികൾക്ക് മാർച്ച് 16-ന് പുലർച്ചെ മുതൽ ജിയോ ഹോട്ട്സ്റ്റാർ വഴി ചടങ്ങുകൾ തത്സമയം കാണാൻ സാധിക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വേദിക്ക് ചുറ്റും ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
The post ഓസ്കർ ചടങ്ങുകൾക്ക് ഡ്രോൺ ആക്രമണ ഭീഷണി; ലോസ് ആഞ്ചലിസിൽ കനത്ത സുരക്ഷ appeared first on Express Kerala.



