
പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് തീപിടിച്ച കപ്പലിൽ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി ഏകദേശം 16 ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ആക്രമണങ്ങളിൽ കപ്പലുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തത് മേഖലയിലെ സമുദ്ര സുരക്ഷയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി പുറത്തുകടക്കാൻ ഇറാനുമായി ഇന്ത്യ ചർച്ചകൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തിൽ രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പങ്കുവെച്ചിരുന്നു. യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന ‘ക്രിയാത്മകമായ’ നിലപാടിനെ ഇറാൻ പ്രശംസിച്ച പശ്ചാത്തലത്തിൽ, ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത അനുവദിക്കണമെന്ന ആവശ്യം ഇറാൻ പരിഗണിച്ചേക്കുമെന്നാണ് സൂചന. നിലവിൽ എണ്ണക്കപ്പലുകൾ ഉൾപ്പെടെ 28 ഇന്ത്യൻ കപ്പലുകൾ മേഖലയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
Also Read: ദക്ഷിണ കൊറിയയെ അപകടത്തിലാക്കി അമേരിക്ക, ഇറാനെ ഭയന്ന് താഡ് സംവിധാനം എടുത്ത് കൊണ്ടുപോയി !
അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി അനുഗമിക്കാൻ ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓയിൽ ടാങ്കറായ ‘ജഗ പ്രകാശ്’ ഇതിനോടകം തന്നെ ഹോർമുസ് കടലിടുക്ക് പിന്നിട്ടതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കപ്പലുകൾ കടത്തിവിടില്ലെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കി. മേഖലയിലെ ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര-സൈനിക തലങ്ങളിൽ ശക്തമായ നീക്കങ്ങളാണ് നടന്നു വരുന്നത്.
The post ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം! ജീവനക്കാരെ ഒഴിപ്പിച്ചു appeared first on Express Kerala.



