
ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് ഈ രാജ്യങ്ങൾ ഈദുൽ ഫിത്തറിലേക്ക് കടക്കുന്നത്. മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും എവിടെയും ശവ്വാൽ പിറവി ദൃശ്യമായില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതേസമയം, ഒമാനിൽ പെരുന്നാൾ എന്ന് വേണമെന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമാകും. ഒമാനിൽ ഒരു ദിവസം വൈകിയാണ് വ്രതം തുടങ്ങിയതെന്നതിനാൽ വ്യാഴാഴ്ച വൈകിട്ടാണ് മാസപ്പിറവി നിരീക്ഷിക്കുന്ന സമിതി യോഗം ചേരുന്നത്. വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയും, അല്ലെങ്കിൽ ശനിയാഴ്ചയുമാകും ഒമാനിൽ പെരുന്നാൾ. മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ മഅ്മരിയുടെ അധ്യക്ഷതയിൽ മസ്കത്തിലാണ് നിർണ്ണായക യോഗം നടക്കുക.
Also Read: കനത്ത മഴ മുന്നറിയിപ്പ്! സൗദിയിൽ പെരുന്നാൾ നമസ്കാരം പള്ളികളിലേക്ക് മാറ്റി
കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യവും കണക്കിലെടുത്ത് വിവിധ രാജ്യങ്ങളിൽ പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലും ഖത്തറിലും യുദ്ധ പശ്ചാത്തലത്തിൽ ഈദ് ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ മാത്രമായി നമസ്കാരം പരിമിതപ്പെടുത്തി. സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം മതിയെന്നാണ് ഭരണകൂടത്തിന്റെ നിർദ്ദേശം.
The post മാസപ്പിറവി ദൃശ്യമായില്ല; സൗദിയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ appeared first on Express Kerala.




