ലഖ്‌നൗ: ബുർഖ ധരിക്കാതെ വീടിന് പുറത്തിറങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും യുവാവ് കൊലപ്പെടുത്തി മുറ്റത്ത് കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലുള്ള ഘാരി ദൗലത്ത് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 10-ന് നടന്ന കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് പുറംലോകം അറിയുന്നത്. കക്കൂസ് നിർമ്മാണത്തിനായി വീടിന്റെ മുറ്റത്ത് നേരത്തെ എടുത്തു വെച്ചിരുന്ന കുഴിയിലാണ് ഇയാൾ മൃതദേഹങ്ങൾ ഒളിപ്പിച്ചത്.
Also Read: ആറാം ക്ലാസ്സുകാരനോട് ക്രൂരത; ടോർച്ച് കൊണ്ടും കൈകൊണ്ടും മർദിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ
കുടുംബത്തർക്കത്തെത്തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ താഹിറ, ബുർഖയോ നിഖാബോ ധരിക്കാതെ യാത്ര ചെയ്തത് ഫാറൂഖിനെ പ്രകോപിപ്പിച്ചു. താഹിറ തിരികെ വീട്ടിലെത്തിയപ്പോൾ ഇതിനെച്ചൊല്ലി ഇയാൾ കലഹമുണ്ടാക്കുകയും തുടർന്ന് കൂട്ടക്കൊലപാതകം നടത്തുകയുമായിരുന്നു. ഭാര്യ താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവെച്ചും, ഇളയ മകൾ സെഹ്‌റിനെ കഴുത്ത് ഞെരിച്ചുമാണ് ഇയാൾ കൊലപ്പെടുത്തിയത്.
അഞ്ച് ദിവസമായി മക്കളെയും മരുമകളെയും കാണാതായതോടെ ഫാറൂഖിന്റെ പിതാവ് തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഫാറൂഖ്, തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയത്. പ്രതിയുമായി ഇയാളുടെ വീട്ടിലെത്തിയ പോലീസ് മുറ്റത്തെ കുഴിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.
The post ബുർഖ ധരിച്ചില്ല! ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ചു കൊന്നു; മൃതദേഹങ്ങൾ മുറ്റത്തെ കുഴിയിൽ മൂടി യുവാവ് appeared first on Express Kerala.



