
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മുന്നണികളുടെയും സ്വതന്ത്രരുടെയും അന്തിമ പോരാട്ട ചിത്രം വ്യക്തമായി. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചതിൽ പല മണ്ഡലങ്ങളിലും കൗതുകകരമായ മാറ്റങ്ങളുണ്ട്. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്രൻ ജി. സുധാകരന് ‘തെങ്ങിൻ തോട്ടം’ ചിഹ്നമായി ലഭിച്ചപ്പോൾ, ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്രൻ പി.വി. അൻവറിന് ‘ഗ്യാസ് സിലിണ്ടർ’ ആണ് ചിഹ്നം. അൻവറിന് ഭീഷണിയായി നാല് അപരന്മാർ പത്രിക പിൻവലിക്കാതെ രംഗത്തുണ്ട്. തിരുവനന്തപുരം സെൻട്രലിൽ സി.എം.പി സ്ഥാനാർത്ഥി സി.പി. ജോണിന് ‘കപ്പൽ’ ചിഹ്നമായി ലഭിച്ചു.
വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്രർക്കും പുതിയ ചിഹ്നങ്ങൾ ലഭിച്ചു. തിരുവനന്തപുരം സെൻട്രലിലെ സുധീർ കരമനയ്ക്ക് ‘ക്യാമറ’യും ലക്കാട്ടെ എൻ.എം.ആർ റസാഖിന് ‘കുടം’ ചിഹ്നവുമാണ് ലഭിച്ചത്. കോവളത്തെ ഭഗത് റൂഫസിന് ‘മുന്തിരി’യും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദന് ‘ഗ്യാസ് സിലിണ്ടറു’മാണ് അനുവദിച്ചത്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന് ‘ഇലക്ട്രിക് പോൾ’ ചിഹ്നമായി ലഭിച്ചു. ചിഹ്നങ്ങൾ ലഭിച്ചതോടെ സ്ഥാനാർത്ഥികൾ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
Also Read: ബിജെപി സീൽ നിസ്സാരമല്ല, കമ്മീഷൻ നിഷ്പക്ഷത പാലിക്കണം; തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യമന്ത്രിയുടെ കത്ത്
എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രന് തിരിച്ചടിയായി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥി പി.കെ. ശശീന്ദ്രന് ‘ക്ലോക്ക്’ ചിഹ്നം അനുവദിച്ചു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്വതന്ത്രൻ അഹമ്മദ് ദേവർകോവിലിന് കഴിഞ്ഞ തവണത്തെ ‘ഗ്ലാസ്’ ചിഹ്നത്തിന് പകരം ‘ബക്കറ്റ്’ ആണ് ഇത്തവണ അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2025-ലെ ചിഹ്നങ്ങളുടെ പട്ടികയിൽ ഗ്ലാസ് ഇല്ലാത്തതാണ് ഇതിന് കാരണം. ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്ററുകൾ അടിച്ച് പ്രചാരണം തുടങ്ങിയ ദേവർകോവിലിന് ഈ മാറ്റം വലിയ തിരിച്ചടിയായി.
The post ജി. സുധാകരന് തെങ്ങിൻ തോട്ടം; പി.വി. അൻവറിന് ഗ്യാസ് സിലിണ്ടർ appeared first on Express Kerala.



