അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ വിധി നിർണ്ണയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ അഹമ്മദാബാദിൽ നടക്കും. പരമ്പരയിൽ നിലവിൽ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് നാളത്തെ മത്സരം ജയിച്ചാൽ കിരീടം സ്വന്തമാക്കാം. എന്നാൽ ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കിൽ പരമ്പര 2-2 സമനിലയിൽ അവസാനിക്കും. പുകമഞ്ഞ് കാരണം ലക്നൗവിൽ നടക്കേണ്ടിയിരുന്ന മൂന്നാം മത്സരം ഉപേക്ഷിച്ചിരുന്നതിനാൽ ഇരു ടീമുകൾക്കും നാളത്തെ മത്സരം ഏറെ നിർണ്ണായകമാണ്.
സഞ്ജുവിന് വീണ്ടും സുവർണ്ണാവസരം
വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കാൽവിരലിനേറ്റ പരിക്കാണ് ടീം ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. ഗിൽ കളിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ടീമിൽ തുടരും. അഭിഷേക് ശർമ്മയാകും സഞ്ജുവിന്റെ ഓപ്പണിംഗ് പങ്കാളി. സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ ബാറ്റിംഗ് നിരയ്ക്ക് കരുത്തേകും. പരിക്കേറ്റ അക്സർ പട്ടേലിന് പകരം കുൽദീപ് യാദവ് ടീമിലെത്തും.
Also Read: അന്ന് രാജസ്ഥാൻ്റെ രാജാവ്, ഇന്ന് ആർക്കും വേണ്ടാത്തവൻ! സ്റ്റീവ് സ്മിത്തിന് ലേലത്തിൽ സംഭവിച്ചതെന്ത്?
ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവാണ് പ്രധാന ആകർഷണം. ബുമ്ര എത്തുന്നതോടെ ഹർഷിത് റാണ പുറത്തിരിക്കേണ്ടി വരും. വരുൺ ചക്രവർത്തി സ്പിൻ വിഭാഗത്തിലും അർഷ്ദീപ് സിംഗ് പേസ് വിഭാഗത്തിലും ബുമ്രയ്ക്കൊപ്പം ചേരും.
ഇന്ത്യയുടെ സാധ്യതാ ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.
The post ഗില്ലിന് പരിക്ക്, സഞ്ജു വീണ്ടും ഓപ്പണറായേക്കും! ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേടാൻ ഇന്ത്യ നാളെ ഇറങ്ങും appeared first on Express Kerala.



