കൊച്ചി: ക്രിസ്മസ് സീസൺ എത്തിയതോടെ കേരളത്തിലെ കേക്ക് വിപണിയിൽ വൻ മാറ്റങ്ങൾ ദൃശ്യമാകുന്നു. മുൻകാലങ്ങളിൽ തരംഗമായിരുന്ന ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ ക്രീം കേക്കുകളുടെ പ്രിയം കുറയുകയും, പകരം പ്രീമിയം പ്ലം കേക്കുകൾക്കും ഗിഫ്റ്റ് ഹാംപറുകൾക്കും ആവശ്യക്കാർ ഏറുകയും ചെയ്തിരിക്കുകയാണ്. ക്രിസ്മസ് വ്യാഴാഴ്ച ആയതിനാൽ വരും ദിവസങ്ങളിൽ വിപണിയിൽ വലിയ തിരക്കാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
ടിൻ കേക്കുകളും ഹാംപറുകളും തരംഗമാകുന്നു
ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ടിന്നിൽ വരുന്ന പ്രീമിയം കേക്കുകൾക്കാണ് ഇത്തവണ ഡിമാൻഡ് കൂടുതൽ. റം റൈസിൻ, റിച്ച് പ്ലം, ജാഗറി പ്ലം (ശർക്കര പ്ലം), ക്ലാസിക് പ്ലം തുടങ്ങിയ ഇനങ്ങൾക്ക് കിലോയ്ക്ക് 1000 രൂപയ്ക്ക് മുകളിലാണ് വില. കേക്കിനൊപ്പം കുക്കീസ്, വൈൻ, ചോക്ലേറ്റുകൾ എന്നിവയടങ്ങുന്ന ‘ഹാംപറുകൾ’ കോർപ്പറേറ്റ് ഗിഫ്റ്റുകളായും കുടുംബങ്ങൾക്കിടയിലെ സമ്മാനങ്ങളായും വലിയ തോതിൽ വിറ്റഴിയുന്നു. 1500 രൂപ മുതൽ 5000 രൂപ വരെയുള്ള വിവിധ നിരക്കുകളിൽ ഇത്തരം ഹാംപറുകൾ ലഭ്യമാണ്.
Also Read: തണുപ്പുകാലത്ത് വണ്ണം കൂടുന്നുണ്ടോ? പേടി വേണ്ട! ശരീരഭാരം കുറയ്ക്കാൻ ഇതാ ആയുർവേദത്തിലെ മാന്ത്രിക വഴികൾ
പാൻ ഇന്ത്യൻ പ്രിയവുമായി കേരളത്തിന്റെ പ്ലം കേക്ക്
കേരളത്തിന്റെ തനത് പ്ലം കേക്കുകൾക്ക് ഇപ്പോൾ കേരളത്തിന് പുറത്തും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴിയും പ്രമുഖ ബേക്കറികളുടെ വെബ്സൈറ്റുകൾ വഴിയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള കേക്കുകൾ അയക്കുന്നുണ്ട്. വിപണി നേരത്തെ ഉണർന്നതിനാൽ ഞായർ മുതൽ ബുധൻ വരെ വിൽപന അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
ജിഎസ്ടി കുറഞ്ഞു, എങ്കിലും അസംസ്‌കൃത വസ്തുക്കൾക്ക് വിലയേറി
ഉപഭോക്താക്കൾക്ക് ആശ്വാസകരമായ വാർത്ത കേക്കിന്റെ ജിഎസ്ടി (GST) 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു എന്നതാണ്. ഇത് കേക്ക് വിലയിൽ കിലോയ്ക്ക് ഏകദേശം 40 രൂപയുടെ കുറവുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഉണക്കമുന്തിരിയുടെ വില ഇരട്ടിയായി വർധിച്ചതും (110 രൂപയിൽ നിന്ന് 200-ന് മുകളിൽ), മുട്ടയുടെ വില 5.50-ൽ നിന്ന് 7 രൂപയായി ഉയർന്നതും ബേക്കറി ഉടമകൾക്ക് തിരിച്ചടിയായിട്ടുണ്ട്.
Also Read: ക്രിസ്മസ് വൈബിൽ ക്രഞ്ച് അലർട്ട്! ജെൻ സി ടച്ചോടെ ട്രെൻഡി, ടേസ്റ്റി ‘ക്രാക്കർ’
സീസണിൽ കേരളത്തിലും ഇന്ത്യയിലാകെയും ഏകദേശം 50 ലക്ഷം മുതൽ 60 ലക്ഷം കിലോ വരെ കേക്കുകൾ വിൽക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ വിപണി മൂല്യം 250 കോടി മുതൽ 600 കോടി രൂപ വരെയാണ്. ഇത് സംഘടിത മേഖലയിലെ മാത്രം കണക്കാണ്. വീടുകൾ കേന്ദ്രീകരിച്ച് കേക്ക് നിർമ്മിച്ചു നൽകുന്ന അസംഘടിത മേഖലയിലെ വലിയൊരു വിപണി കൂടി ചേരുമ്പോൾ കണക്കുകൾ ഇതിലും ഉയരും.
The post ക്രിസ്മസ് വിപണി ഉണർന്നു; ക്രീം കേക്കുകൾക്ക് വിട, പ്ലം കേക്കുകൾക്കും ഹാംപറുകൾക്കും റെക്കോർഡ് പ്രിയം appeared first on Express Kerala.


