
പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതി ഉയർന്നതിന് പിന്നാലെ പ്രശോഭ് സി. വത്സനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ പ്രശോഭ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിഷയം വലിയ പ്രചാരണ ആയുധമാക്കാനൊരുങ്ങുകയാണ് എൽ.ഡി.എഫും എൻ.ഡി.എയും.
The post ആര് ചെയ്താലും ശിക്ഷിക്കപ്പെടണം, യുവതിക്ക് നീതി വേണം; കൗൺസിലർക്കെതിരെയുള്ള പീഡന പരാതിയിൽ രമേഷ് പിഷാരടി appeared first on Express Kerala.



