
മിഡിൽ ഈസ്റ്റിലെ ചതുരംഗപ്പലകയിൽ പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുമ്പോൾ, ലോകം ഉറ്റുനോക്കുന്നത് പേർഷ്യൻ ഗൾഫിലെ ഇറാന്റെ അപ്രമാദിത്വത്തിലേക്കാണ്. പതിനായിരക്കണക്കിന് അമേരിക്കൻ സൈനികർ മിഡിൽ ഈസ്റ്റിലേക്ക് ഒഴുകുന്നു എന്ന വാർത്തകൾക്കിടയിലും,ഇരാന്റെ ഉറച്ച നിലപാടുകൾ അമേരിക്കയെ വിറപ്പിക്കുകയാണ്. കേവലം ഒരു സാമ്പത്തിക കേന്ദ്രമായ ഖാർഗ് ദ്വീപിനപ്പുറം, ഹോർമുസ് കടലിടുക്കിനെ ഒരു ‘മരണക്കെണി’യാക്കി മാറ്റാൻ ഇറാന് സാധിച്ചിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം.
ഗവേഷകർ ‘കമാന പ്രതിരോധം’ എന്ന് വിശേഷിപ്പിക്കുന്ന ഏഴ് തന്ത്രപ്രധാന ദ്വീപുകൾ ഇറാന്റെ സൈനിക ഭൂപടത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധങ്ങളാണ്. അബു മൂസ, ഗ്രേറ്റർ തുൻബ്, ലെസ്സർ തുൻബ്, ഹെൻഗാം, ഖേഷ്ം, ലാറക്, ഹോർമുസ് എന്നിവ ചേർന്നൊരുക്കുന്ന ഈ പ്രതിരോധവലയം ഭേദിക്കുക എന്നത് ലോകത്തിലെ ഏറ്റവും വലിയ നാവികസേനയ്ക്ക് പോലും അസാധ്യമായ വെല്ലുവിളിയാണ്. ഇവയെ ‘മുങ്ങാത്ത വിമാനവാഹിനിക്കപ്പലുകൾ’ എന്ന് സൈനിക വിദഗ്ധർ വിളിക്കുന്നത് വെറുതെയല്ല.
കടലിടുക്കിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള അബു മൂസയും തുൻബ് ദ്വീപുകളും വലിപ്പത്തിൽ ചെറുതാണെങ്കിലും അവയുടെ തന്ത്രപരമായ സ്ഥാനം അതിനിർണ്ണായകമാണ്. ആഴം കുറഞ്ഞ ഈ മേഖലയിലൂടെ വലിയ യുദ്ധക്കപ്പലുകൾക്കും ടാങ്കറുകൾക്കും സഞ്ചരിക്കണമെങ്കിൽ ഈ ദ്വീപുകൾക്ക് അരികിലൂടെ കടന്നുപോയേ മതിയാകൂ. ഇത് ഇറാന്റെ റെവല്യൂഷണറി ഗാർഡിന് തങ്ങളുടെ ഡ്രോണുകളും ഫാസ്റ്റ് അറ്റാക്ക് ബോട്ടുകളും ഉപയോഗിച്ച് ഏത് ശത്രുവിനെയും വളയാൻ അവസരമൊരുക്കുന്നു.
ഐആർജിസി നാവികസേന ഈ ദ്വീപുകളിൽ തങ്ങളുടെ സാന്നിധ്യം അതിശക്തമാക്കിയിട്ടുണ്ട്. വൻകരയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളും, ദ്വീപുകളിൽ ഒളിപ്പിച്ചിരിക്കുന്ന അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും ചേർന്ന് പേർഷ്യൻ ഗൾഫിനെ ഇറാന്റെ ഒരു ‘അഗ്നിവലയ’മാക്കി മാറ്റിയിരിക്കുകയാണ്. മേഖലയിലെ ഏത് ശത്രുതാവളത്തെയും യുദ്ധക്കപ്പലിനെയും തകർക്കാൻ തങ്ങൾ സജ്ജമാണെന്ന അഡ്മിറൽ അലിറേസ ടാങ്സിരിയുടെ വാക്കുകൾ ഇന്നും ശത്രുക്കളുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്.
Also Read: പ്രപഞ്ചത്തിന്റെ കാവൽക്കാരനെ വീണ്ടെടുക്കാൻ നാസ; സ്വിഫ്റ്റ് ഒബ്സർവേറ്ററിയുടെ ആവേശകരമായ രക്ഷാദൗത്യം
അമേരിക്കൻ സൈന്യത്തിന് ഗൾഫിന്റെ ഹൃദയഭാഗത്തേക്ക് പ്രവേശിക്കണമെങ്കിൽ ഈ പ്രതിരോധ കോട്ടകൾ ഒന്നൊന്നായി തകർക്കേണ്ടി വരും. എന്നാൽ, കടലിടുക്കിന്റെ കവാടത്തിൽ സ്ഥിതി ചെയ്യുന്ന ലാറക് ദ്വീപ് ഒരു വൻമതിലായി അവർക്ക് മുന്നിലുണ്ട്. അവിടെനിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾക്ക് കടലിടുക്കിലൂടെയുള്ള ഏതൊരു ഗതാഗതത്തെയും നിമിഷനേരം കൊണ്ട് വെട്ടിമുറിക്കാൻ കഴിയുമെന്ന് സിഎൻഎൻ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും സമ്മതിക്കുന്നു.
നിലവിൽ 4,000 മറൈൻ സൈനികരും 82-ാമത് എയർബോൺ ഡിവിഷനിലെ ആയിരം സൈനികരും അമേരിക്കയിൽ നിന്ന് പുറപ്പെട്ടത് ഇറാന്റെ ഈ കോട്ടകൾ ലക്ഷ്യമിട്ടാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കടൽമാർഗ്ഗമോ വായുമാർഗ്ഗമോ ഈ ദ്വീപുകളിൽ ലാൻഡിംഗ് നടത്താൻ ശ്രമിക്കുന്നത് അമേരിക്കൻ സൈനികർക്ക് ആത്മഹത്യാപരമായിരിക്കും. വൻകരയിൽ നിന്നുള്ള ഇറാന്റെ കനത്ത മിസൈൽ മഴയ്ക്ക് മുന്നിൽ അമേരിക്കൻ പടക്കപ്പലുകൾ നിസ്സഹായരാകാനാണ് സാധ്യത.
അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ലാൻഡിംഗ് ക്രാഫ്റ്റുകൾക്കും സിവി-22 ഓസ്പ്രേ വിമാനങ്ങൾക്കും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ ദ്വീപുകളിൽ കാലുകുത്താൻ ശ്രമിക്കുന്ന ഓരോ അമേരിക്കൻ സൈനികനും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുണ്ട്. ഇതൊരു ദീർഘകാലാടിസ്ഥാനത്തിലുള്ള യുദ്ധത്തിലേക്ക് അമേരിക്കയെ തള്ളിവിടുകയും വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്യും.
തന്ത്രപരമായ നേട്ടങ്ങൾ ലക്ഷ്യമിട്ട് ഖാർഗ് ദ്വീപിന് പകരം ചെറിയ ദ്വീപുകളെ പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചേക്കാം. എന്നാൽ പിടിച്ചെടുത്ത ദ്വീപുകളിൽ സൈനിക സാന്നിധ്യം നിലനിർത്തുക എന്നത് അതിലും വലിയ കടമ്പയാണ്. വൻകരയിൽ നിന്ന് ഇറാൻ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് വൻതോതിൽ പണം ചെലവാക്കേണ്ടി വരും. ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും വലിയ ആഘാതമാകും.
Also Read: അമേരിക്കയുടെ ആറ് യുദ്ധകപ്പലുകൾ ആക്രമിച്ച് ഇറാൻ; മൂന്നെണ്ണം കടലിൽമുക്കി, മറ്റുള്ളവയിൽ വൻ തീപിടുത്തം
ഈ ദ്വീപുകളെ ചൊല്ലി യുഎഇയും ഇറാനും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ട തർക്കം അമേരിക്കയ്ക്ക് മറ്റൊരു നയതന്ത്ര പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ദ്വീപുകൾ പിടിച്ചെടുത്താൽ അവ ആർക്ക് കൈമാറണം എന്ന ചോദ്യം അമേരിക്കയെ കുഴപ്പിക്കും. പുതിയ ഇറാനിയൻ ഭരണകൂടത്തെയോ അതോ സഖ്യകക്ഷിയായ യുഎഇയെയോ പിണക്കേണ്ടി വരും എന്നത് ഈ സൈനിക നീക്കത്തിന്റെ രാഷ്ട്രീയ പരാജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
പ്രസിഡന്റ് ട്രംപ് പത്ത് ദിവസത്തെ സമയം നീട്ടി നൽകിയത് ഇറാന്റെ പ്രതിരോധക്കരുത്ത് കണ്ട് പകച്ചുപോയതുകൊണ്ടാണെന്ന് വേണം കരുതാൻ. ഏപ്രിൽ 6-ന് ഈ സമയപരിധി അവസാനിക്കുമ്പോൾ ഒരു ഉഭയജീവി ആക്രമണത്തിന് അമേരിക്ക മുതിരുമോ എന്ന് ലോകം ഉറ്റുനോക്കുന്നു. എങ്കിലും, ഇറാന്റെ തന്ത്രപരമായ മേൽക്കൈയും പ്രതിരോധക്കരുത്തും ഈ പോരാട്ടത്തിൽ അവർക്ക് വലിയ മുൻതൂക്കം നൽകുന്നു എന്നതിൽ തർക്കമില്ല.
The post ഹോർമുസ് കടലിടുക്കിന്റെ താക്കോലുകൾ കൈവശം വച്ചിരിക്കുന്ന ഏഴ് ദ്വീപുകൾ appeared first on Express Kerala.




