
ഹോർമുസ് കടലിടുക്കിലെ ഇന്ധന നീക്കം തടസ്സപ്പെട്ടതിനെത്തുടർന്ന് പ്രതിസന്ധിയിലായ ലോകരാഷ്ട്രങ്ങൾക്ക് കടുത്ത താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എണ്ണ ലഭ്യത ഉറപ്പുവരുത്താൻ രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് ധൈര്യം കാണിക്കണമെന്നും ഇനി അമേരിക്കയുടെ സഹായം പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനെതിരായ അമേരിക്കൻ- ഇസ്രയേൽ സംയുക്താക്രമണത്തെത്തുടർന്ന് ഫെബ്രുവരി 28 മുതലാണ് ലോകത്തെ എണ്ണ-വാതക ആവശ്യകതയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് ജലപാത തടസ്സപ്പെട്ടത്. കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ ട്രംപ് രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
“ഇറാനെതിരായ നീക്കത്തിൽ വിട്ടുനിന്ന യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇപ്പോൾ ഇന്ധനം ലഭിക്കുന്നില്ല. എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ ഒന്നുകിൽ അമേരിക്കയുടെ പക്കൽ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ പക്കൽ ധാരാളമുണ്ട്. അല്ലെങ്കിൽ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി അത് പിടിച്ചെടുക്കുക” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ ഏതാണ്ട് തകർക്കപ്പെട്ടതായും പ്രയാസമേറിയ ഘട്ടം കഴിഞ്ഞതായും അവകാശപ്പെട്ട ട്രംപ്, ഇനി മറ്റുള്ളവരെ സഹായിക്കാൻ അമേരിക്കയുണ്ടാവില്ലെന്ന കർശന നിലപാടാണ് സ്വീകരിച്ചത്. “നിങ്ങൾ സ്വയം പോരാടാൻ പഠിക്കണം. നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തതുപോലെ, നിങ്ങളെ സഹായിക്കാൻ ഇനി അമേരിക്കയുണ്ടാവില്ല. നിങ്ങളുടെ എണ്ണ നിങ്ങൾ തന്നെ നേടിയെടുക്കുക,” എന്നും ട്രംപ് കൂട്ടിച്ചേർത്തു.
The post ധൈര്യമുണ്ടെങ്കിൽ ഹോർമുസ് പിടിച്ചെടുക്കൂ, ഇനി അമേരിക്കൻ സഹായമില്ല! ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ട്രംപ് appeared first on Express Kerala.




