
ഇറാൻ വെടിവച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ ശത്രുരാജ്യത്തിന്റെ മണ്ണിൽ നിന്ന് അതിസാഹസികമായി മോചിപ്പിച്ച അമേരിക്കൻ നടപടിയെ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച നെതന്യാഹു, ഇതൊരു ‘പെർഫെക്ട് മിഷൻ’ ആണെന്ന് വിശേഷിപ്പിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ധീരതയെയും ട്രംപിന്റെ കൃത്യമായ തീരുമാനത്തെയും അഭിനന്ദിക്കുന്നതായി അദ്ദേഹം എക്സിലൂടെ വെളിപ്പെടുത്തി.
അതിസാഹസികമായ ഈ രക്ഷാദൗത്യത്തിന് ഇസ്രയേൽ നൽകിയ രഹസ്യാന്വേഷണ സഹായങ്ങൾക്ക് ട്രംപ് നന്ദി അറിയിച്ചതായും നെതന്യാഹു പറഞ്ഞു. യുദ്ധക്കളത്തിനകത്തും പുറത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുമ്പെങ്ങുമില്ലാത്തവിധം ശക്തമാണെന്നതിന്റെ തെളിവാണ് ഈ ദൗത്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൈലറ്റിനെ കണ്ടെത്താനുള്ള തിരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനു നേരെ നടത്താനിരുന്ന ചില നിർണ്ണായക സൈനിക നീക്കങ്ങൾ ഇസ്രയേൽ താൽക്കാലികമായി മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
കാണാതായ രണ്ടാമത്തെ എഫ്-15 പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിച്ച വിവരം നേരത്തെ ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ നീക്കമാണിതെന്നും ഒരു പോരാളിയെയും ശത്രുവിന് വിട്ടുകൊടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത തന്ത്രങ്ങൾ ദൗത്യത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
The post ‘പെർഫെക്ട് മിഷൻ’; അമേരിക്കൻ പൈലറ്റിനെ രക്ഷിച്ച ദൗത്യത്തിന് ട്രംപിനെ അഭിനന്ദിച്ച് നെതന്യാഹു appeared first on Express Kerala.




