മൈമെൻസിംഗ്: ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ ഗാർമെന്റ് ഫാക്ടറിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന യുവാവ് സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.45ടെയാണ് മൈമെൻസിംഗിലെ ഭാലുക ഉപസിലയിൽ പ്രവർത്തിക്കുന്ന സുൽത്താന സ്വീറ്റേഴ്സ് ലിമിറ്റഡ് എന്ന ഫാക്ടറിയിൽ സംഭവം നടന്നത്. ഫാക്ടറിയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബജേന്ദ്ര ബിശ്വാസ് (42) ആണ് കൊല്ലപ്പെട്ടത്. അതേ യൂണിറ്റിൽ ജോലി ചെയ്തിരുന്ന മറ്റൊരു അൻസാർ അംഗമായ നോമാൻ മിയ (29) ആണ് വെടിയുതിർത്തത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡ്യൂട്ടിക്കിടെ ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. നോമാൻ മിയ തന്റെ കൈവശമുണ്ടായിരുന്ന സർക്കാർ ഷോട്ട്ഗൺ തമാശരൂപേണ ബിശ്വാസിന് നേരെ ചൂണ്ടിയപ്പോൾ അപ്രതീക്ഷിതമായി തോക്ക് പൊട്ടുകയായിരുന്നു. വെടിയേറ്റ് ബിശ്വാസിന്റെ ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് നോമാൻ മിയയെ അറസ്റ്റ് ചെയ്യുകയും ഉപയോഗിച്ച തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഹിന്ദു കൊലപാതകമാണിത്.
The post തമാശയായി ചൂണ്ടിയ തോക്ക് പൊട്ടി; സഹപ്രവർത്തകന്റെ വെടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു appeared first on Express Kerala.



