തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങിക്കഴിഞ്ഞു. 2026-നെ ആദ്യമായി സ്വീകരിക്കുന്നത് പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപാണ്. അതേസമയം, സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലുടനീളം പുതുവത്സരാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തലസ്ഥാനത്ത് കോവളം, വർക്കല ബീച്ചുകൾ മുതൽ നഗരത്തിലെ ആഡംബര ഹോട്ടലുകൾ വരെ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ ആഘോഷങ്ങൾക്ക് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങും നടക്കും. പത്ത് കലാകാരന്മാർ ചേർന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
Also Read: ശബരിമല സ്വർണക്കൊള്ള; സ്വർണം എവിടെ? മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എസ്‌ഐടി
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരങ്ങളിൽ കർശനമായ ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൈകിട്ട് ആറുമണി മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ കാർണിവൽ ആഘോഷങ്ങൾക്ക് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. റെഡ് സോണുകളിൽ ഡ്രോൺ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.
അതേസമയം, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി നീട്ടി. സാധാരണ രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾ രാത്രി 12 വരെ തുറന്നിരിക്കും. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
The post പുതുവർഷത്തെ വരവേൽക്കാൻ സംസ്ഥാനം സജ്ജം; വിപുലമായ ഒരുക്കങ്ങൾ appeared first on Express Kerala.



