ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി നിലനിൽക്കെ, ഇൻഡോറിലെ ഭഗീരത്പുരയിൽ പൈപ്പ്‌ലൈനിലൂടെ എത്തിയ മലിനജലം കുടിച്ച് എട്ട് പേർ ദാരുണമായി മരണപ്പെട്ട വാർത്ത പുറത്തുവന്നതോടെ നാടാകെ ഭീതിയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,100-ലധികം ആളുകൾക്കാണ് ഛർദ്ദിയും വയറിളക്കവും ബാധിച്ചത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ തന്നെ ഇപ്പോൾ പരസ്യമായി സമ്മതിച്ചിരിക്കുകയാണ്.
ഒരു ടോയ്‌ലറ്റിന് സമീപത്തുകൂടി കടന്നുപോകുന്ന പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലെ ചോർച്ചയാണ് കുടിവെള്ളത്തിൽ മാലിന്യം കലരാൻ കാരണമായതെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ദിലീപ് കുമാർ യാദവ് വ്യക്തമാക്കിയത്. ഭഗീരത്പുരയിലെ നിവാസികൾ ഈ മലിനജലം കുടിച്ചതോടെ രോഗബാധിതരാകുകയായിരുന്നു. 111 രോഗികളെ നിലവിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിൽ തന്നെ നടന്ന ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ, തെറ്റുകൾ സംഭവിച്ചുവെന്നും എന്നാൽ ഇപ്പോൾ രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിനാണ് മുൻഗണനയെന്നും മന്ത്രി വിജയവർഗിയ പറഞ്ഞു.
Also Read: പാകിസ്ഥാൻ അല്ല..! ലോകത്തിലെ മൂന്നാമത്തെ വലിയ ‘ഹിന്ദു ജനസംഖ്യ’യുള്ളത് ഒരു മുസ്ലീം രാജ്യത്ത്, പക്ഷേ…
മലിനജലം കാരണം ഉണ്ടായ മരണങ്ങളിൽ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. കുറ്റക്കാരനായ ഉദ്യോഗസ്ഥൻ എത്ര ഉയർന്ന പദവിയിലിരിക്കുന്ന ആളാണെങ്കിലും കർശന നടപടിയുണ്ടാകും. നിലവിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദ്ദേശപ്രകാരം ഒരു സോണൽ ഓഫീസറെയും അസിസ്റ്റന്റ് എഞ്ചിനീയറെയും സസ്‌പെൻഡ് ചെയ്തു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന സബ് എഞ്ചിനീയറെ പിരിച്ചുവിടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് നിലവിൽ നാല് ആംബുലൻസുകളും പ്രത്യേക മെഡിക്കൽ സംഘങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്. മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലും ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും രോഗികൾക്കായി പ്രത്യേക വാർഡുകൾ തുറന്നു.
Also Read: വൃത്തികെട്ടതെന്ന് കരുതി നിങ്ങൾ അവഗണിക്കുന്ന കാൽവിരലിലെ രോമം നിങ്ങളുടെ ഹൃദയത്തെക്കുറിച്ച് പറയുന്നത് ഞെട്ടിക്കുന്നത്!
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. മരണപ്പെട്ടവരിൽ ചിലർ സ്വാഭാവിക മരണങ്ങളാണെന്നും എന്നാൽ ജലമലിനീകരണം മൂലം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
The post ‘തെറ്റ് സംഭവിച്ചിട്ടുണ്ട്’..! 8 പേർ മരിച്ചതിന് പിന്നാലെ കുറ്റസമ്മതം നടത്തി മധ്യപ്രദേശ് മന്ത്രി appeared first on Express Kerala.



