തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കൊണ്ടുപോയത് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.പി അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്ന സാഹചര്യത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ലെന്ന അടൂർ പ്രകാശിന്റെ വാദം തള്ളിയ മുഖ്യമന്ത്രി, ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ള തട്ടിപ്പുകാർക്ക് സോണിയാ ഗാന്ധിയെപ്പോലൊരു മുതിർന്ന നേതാവിനെ കാണാൻ എങ്ങനെയാണ് അവസരം ലഭിക്കുന്നതെന്ന് ചോദിച്ചു.
തന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിച്ചെന്ന വാർത്ത നൽകിയതെന്ന ആരോപണം മുഖ്യമന്ത്രി പൂർണ്ണമായും നിരസിച്ചു. പറയാൻ ഒന്നുമില്ലാത്തപ്പോൾ ഇത്തരത്തിൽ ‘കൊഞ്ഞനം കുത്തുകയാണോ’ വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. കേസന്വേഷണത്തിൽ സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും, പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് അന്വേഷണത്തിന്റെ ഭാഗമായുള്ള വ്യക്തത തേടാൻ മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്നത് എസ്.ഐ.ടിയുടെ തീരുമാനമാണ്. അന്വേഷണ സംഘം അവരുടെ പട്ടിക നേരത്തെ പുറത്തുവിടാറില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പരിഭവങ്ങൾ അസ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ. പത്മകുമാറിനെതിരെയുള്ള നടപടികൾ വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മുഖ്യമന്ത്രി എന്ന നിലയിൽ താൻ മറുപടി പറയേണ്ട വിഷയമല്ല അതെന്നും പിണറായി വിജയൻ വ്യക്തമാക്കി. കൃത്യമായ തെളിവുകളുടെയും ഹൈക്കോടതി നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നതെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
The post ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം പോയത് സോണിയാ ഗാന്ധിയുടെ വീട്ടിലെന്ന് മുഖ്യമന്ത്രി appeared first on Express Kerala.



