
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ എച്ച്1എൻ1 കേസുകളിൽ വൻ വർദ്ധനവ്. ഈ വർഷം ഇതുവരെ 1,449 എച്ച്1എൻ1 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 229 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗബാധയിൽ ആറിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.(Delhi H1N1 Cases Surge Six Fold Children Affected Health Advisory Issued)
കേസുകൾ ഉയരുന്ന സാഹചര്യത്തിൽ റാം മനോഹർ ലോഹ്യ ആശുപത്രി, സഫ്ദർജംഗ് ആശുപത്രി ഉൾപ്പെടെയുള്ള മുൻനിര ആശുപത്രികളിൽ പ്രത്യേക വാർഡുകൾ സജ്ജമാക്കിയതായി ഡൽഹി ആരോഗ്യ മന്ത്രി അറിയിച്ചു. പരിശോധനയ്ക്കെത്തുന്ന മൂന്നിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും കുട്ടികളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മിക്ക സ്‌കൂളുകളിലും ക്ലാസുകളിലെ പകുതിയോളം കുട്ടികൾ രോഗബാധിതരായി വിശ്രമത്തിലാണ്. അടുത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ ഫ്ലൂ മരുന്നുകൾ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത വരണ്ട ചുമ, കഠിനമായ ശരീരവേദന എന്നിവയാണ് എച്ച്1എൻ1 ബാധയുടെ പ്രധാന ലക്ഷണങ്ങൾ. സാധാരണ ജലദോഷത്തിൽ നിന്ന് വ്യത്യസ്തമായി രോഗാണുബാധയേറ്റ് 1 മുതൽ 4 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പെട്ടെന്ന് രൂക്ഷമാകുന്നു.
കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
വാക്സിനേഷൻ: 6 മാസത്തിന് മുകളിലുള്ള കുട്ടികൾക്ക് എച്ച്1എൻ1 പ്രതിരോധ ശേഷി നൽകുന്ന വാർഷിക ഫ്ലൂ വാക്സിൻ നൽകുക.
കൈകളുടെ ശുചിത്വം: ഭക്ഷണത്തിന് മുമ്പും ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് കൈകൾ കഴുകാൻ കുട്ടികളെ ശീലിപ്പിക്കുക.
സുരക്ഷിത അകലം: ചുമയോ തുമ്മലോ ഉള്ള വ്യക്തികളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക.
ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ: കൈകൾക്ക് പകരമായി ടിഷ്യൂ പേപ്പറോ കൈമുട്ടിന്റെ ഉൾഭാഗമോ ഉപയോഗിച്ച് വായ മൂടാൻ പഠിപ്പിക്കുക.
വസ്തുക്കൾ അണുവിമുക്തമാക്കുക: കളിപ്പാട്ടങ്ങൾ, ഡോർ നോബുകൾ, ലൈറ്റ് സ്വിച്ചുകൾ തുടങ്ങിയവ കൃത്യമായി അണുവിമുക്തമാക്കുക.
Story Summary
Delhi is witnessing a sharp six-fold surge in H1N1 (swine flu) cases this year, with 1,449 cases reported so far, heavily impacting children across the national capital. Hospitals have set up dedicated wards, and health experts strongly advise annual vaccination, hand hygiene, and immediate medical care if emergency symptoms like breathing difficulty appear.




