ഒഡിഷയിൽ നിന്നും കാണാതായ ഇരുപത്തിരണ്ടുകാരിയായ ഗർഭിണിയായ യുവതിയെ ആന്ധ്രാപ്രദേശിലെ തേക്ക് തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 14 ദിവസത്തോളമായി കാണാതായ അലു മീന എന്ന യുവതിയെയാണ് ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ഗജപതിനാഗരം മണ്ഡലത്തിൽ നിന്നും ക്രൂരമായ രീതിയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കാമുകനായ മുപ്പത്തിയഞ്ചുകാരൻ മോഹൻ കില്ലോയെയും സഹായി മിലൻ കുൽദീപിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഒഡിഷയിലെ തുങ്ഖൽ സ്വദേശിനിയായ മീനയും മോഹൻ കില്ലോയും ഏകദേശം ഒരു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ മീന മൂന്ന് മാസം ഗർഭിണിയാണെന്ന് അങ്കണവാടി ആരോഗ്യ റിപ്പോർട്ടിലൂടെയാണ് കുടുംബാംഗങ്ങൾ വിവരമറിയുന്നത്. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മീനയെ കാണാതാകുന്നത്. രണ്ടാഴ്ചയോളമായിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഒഡിഷയിലെ സിമിലിഗുഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രയിലെ മരുപ്പള്ളി ഗ്രാമത്തിലെ പെട്രോൾ പമ്പിന് സമീപമുള്ള തേക്ക് തോട്ടത്തിൽ മൃതദേഹം കുഴിച്ചുമൂടിയതായി വിവരം ലഭിക്കുന്നത്.
ALSO READ;കാരണവന്മാർ ജീവിച്ചു പോയി, 1947-ൽ ഒരു രൂപയ്ക്ക് 8 കിലോ അരി കിട്ടിയിരുന്നു! പക്ഷെ ഒരു പ്രശ്നമുണ്ട്…
ആന്ധ്രപ്രദേശ് പോലീസും ഒഡിഷ പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഫോറൻസിക് ടീം തേക്ക് തോട്ടത്തിൽ നിന്നും മീനയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വസ്ത്രങ്ങൾ കണ്ട് കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞു. ഗർഭധാരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് മോഹൻ കില്ലോയും കൂട്ടുകാരനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതികൾ ഉപയോഗിച്ച വാഹനം, കുഴിയെടുക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധനകൾക്കും ഡി.എൻ.എ പ്രൊഫൈലിംഗിനുമായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
The post മൂന്ന് മാസം ഗർഭിണി, തിരിച്ചറിഞ്ഞത് വസ്ത്രങ്ങൾ കണ്ട്..! യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കാരണമറിഞ്ഞ് ഞെട്ടി പോലീസുകാരും appeared first on Express Kerala.




