
അവധി ദിവസത്തിന്റെ ആനുകൂല്യം മുതലെടുത്ത് അധികാരപരിധിക്ക് പുറത്തുള്ള സ്പായിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സിവിൽ പോലീസ് ഓഫീസർക്കെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി അടിവാരത്തുള്ള ഒരു സ്പായിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജില്ലയിലെ ഒരു മലയോര സ്റ്റേഷനിൽ ജോലി ചെയ്യുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് കാക്ക താക്ഷി കാണിച്ച് പണം പിടുങ്ങിയത്.
ആഗസ്റ്റ് 14-ന് വൈകീട്ടോടെയാണ് മഫ്തിയിലുള്ള ഉദ്യോഗസ്ഥൻ അടിവാരത്തെ സ്പായിൽ എത്തിയത്. സ്പായിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് താൻ എത്തിയതെന്നായിരുന്നു ഇയാളുടെ ആദ്യ അവകാശവാദം. തുടർന്ന് സ്ഥാപനത്തിലെ രേഖകൾ മുഴുവൻ ആവശ്യപ്പെട്ട് വാങ്ങി വിശദമായി പരിശോധിച്ച ശേഷം ജീവനക്കാരെ ഭയപ്പെടുത്താൻ തുടങ്ങി.
Also Read: ആലത്തൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ അതിക്രമം; പ്രതി കൊച്ചിയിൽ പിടിയിൽ
എന്നാൽ സ്ഥാപനത്തിൽ യാതൊരുവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും അതിനാൽ പണം നൽകേണ്ട കാര്യമില്ലെന്നും ജീവനക്കാർ വ്യക്തമാക്കിയതോടെ പോലീസുകാരൻ ഭീഷണി കടുപ്പിച്ചു. തന്റെ മേലധികാരി വളരെ കർക്കശക്കാരനാണെന്നും ഉടൻതന്നെ പണം നൽകിയില്ലെങ്കിൽ അദ്ദേഹം സ്ഥാപനം പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ജീവനക്കാർ പറയുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ പേടിച്ചരണ്ട ജീവനക്കാർ സ്ഥാപനത്തിലെ മേശവലിപ്പിലുണ്ടായിരുന്ന മുഴുവൻ തുകയായ 1500 രൂപയും ഇയാൾക്ക് എടുത്തുകൊടുക്കുകയായിരുന്നു. ഈ തുകയും വാങ്ങി അവിടെനിന്നും മുങ്ങിയ പോലീസുകാരന്റെ വിവരങ്ങൾ പുറത്തായതോടെ വകുപ്പ് തലത്തിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും തലത്തിൽ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.
The post അവധിയിൽ സ്പായിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടി; പോലീസുകാരനെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം appeared first on Express Kerala.




