
ഇന്റർനെറ്റിൽ കൃത്രിമബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, മനുഷ്യൻ എഴുതിയതും എഐ സൃഷ്ടിച്ചതും വേർതിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ടെക് ഭീമനായ ആന്ത്രോപിക്. തങ്ങളുടെ മുൻനിര എഐ മോഡലായ ‘ക്ലോഡ്’ തയ്യാറാക്കുന്ന ടെക്സ്റ്റുകളിലും ഫയലുകളിലും അദൃശ്യ വാട്ടർമാർക്ക് ഉൾപ്പെടുത്തുന്ന സംവിധാനമാണ് കമ്പനി അവതരിപ്പിക്കുന്നത്. വാചകങ്ങൾ തയ്യാറാക്കുമ്പോൾ ക്ലോഡ് തിരഞ്ഞെടുക്കുന്ന വാക്കുകളുടെ സവിശേഷമായ മാതൃക ഉപയോഗിച്ചാണ് ഈ വാട്ടർമാർക്കിങ് സാധ്യമാക്കുന്നത്. ഇത് വായനക്കാരന് നേരിട്ട് കാണാൻ കഴിയില്ലെങ്കിലും പ്രത്യേക തിരിച്ചറിയൽ കീ ഉപയോഗിച്ച് ഉള്ളടക്കം എഐ നിർമ്മിതമാണോ എന്ന് പരിശോധിച്ചറിയാൻ സാധിക്കും. യൂറോപ്യൻ യൂണിയന്റെ എഐ നിയമത്തിലെ സുതാര്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വ്യാജ വിവരപ്രചാരണം തടയുന്നതിനുമായാണ് ഈ നീക്കം.
ഈ അദൃശ്യ വാട്ടർമാർക്ക് കാരണം ഉള്ളടക്കത്തിന്റെ നിലവാരത്തിനോ അർത്ഥത്തിനോ യാതൊരു മാറ്റവും സംഭവിക്കില്ലെന്നും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളൊന്നും ഇതിൽ ശേഖരിക്കപ്പെടില്ലെന്നും ആന്ത്രോപിക് വ്യക്തമാക്കുന്നു. ടെക്സ്റ്റ് ഉള്ളടക്കങ്ങൾക്ക് പുറമെ ക്ലോഡ് നിർമ്മിക്കുകയോ തിരുത്തുകയോ ചെയ്യുന്ന പിഎൻജി, ജെപിജി, എസ്‌വിജി തുടങ്ങിയ ചിത്രങ്ങളുടെ മെറ്റാഡാറ്റയിൽ ഡിജിറ്റൽ ഒപ്പുകളും ഉൾപ്പെടുത്തും. അതേസമയം, ക്ലോഡ് തയ്യാറാക്കിയ ടെക്സ്റ്റുകളിൽ വൻതോതിൽ തിരുത്തലുകൾ വരുത്തുകയോ എല്ലാ വാക്കുകളും മാറ്റി എഴുതുകയോ ചെയ്താൽ വാട്ടർമാർക്കിന്റെ സാന്നിധ്യം ദുർബലമാകാൻ സാധ്യതയുണ്ട്. കോഡിങ് ഫയലുകളിലും പരിമിതമായ വാട്ടർമാർക്കിങ് മാത്രമായിരിക്കും ഉണ്ടാകുക.
Also Read: ദിവസവും ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണോ? കീബോർഡിലെ ഈ ചെറിയ രഹസ്യം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം!
എഐ നിർമ്മിത ഉള്ളടക്കങ്ങളുടെ വ്യാപനം സൃഷ്ടിക്കുന്ന അക്കാദമികവും സ്ഥാപനപരവുമായ ചോദ്യങ്ങൾക്ക് പരിഹാരം കാണാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഒരു ഉള്ളടക്കത്തിൽ ക്ലോഡിന്റെ വാട്ടർമാർക്ക് ഉണ്ടോ എന്ന് പരിശോധിക്കാനായി ഭാവിയിൽ പ്രത്യേക എപിഐ സൗകര്യവും ആന്ത്രോപിക് പുറത്തിറക്കും. പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ ക്ലോഡിന്റെ പ്രവർത്തന വേഗത കുറയുകയോ അധിക സേവനച്ചെലവുകൾ ഉണ്ടാകുകയോ ചെയ്യില്ലെന്നും കമ്പനി ഉറപ്പുനൽകുന്നുണ്ട്.
The post വ്യാജൻമാരെ ഉടൻ പിടികൂടാം! എഐ ടെക്സ്റ്റുകളിൽ അദൃശ്യ വാട്ടർമാർക്കുമായി ക്ലോഡ് appeared first on Express Kerala.




