
കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി ചിന്നൂസ് ചിലങ്ക രംഗത്തെത്തി. നാടകത്തിലെ താൻ അഭിനയിച്ച ഭാഗങ്ങൾ മാത്രം അടർത്തിമാറ്റി എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെയാണ് താരം പ്രതികരിച്ചത്.
ഭരണകൂടഭീകരതയെ തുറന്നുകാട്ടുന്നതാണ് ‘മിസ’ എന്ന നാടകമെന്ന് ചിന്നൂസ് ചിലങ്ക വ്യക്തമാക്കി. 1975-ലെ അടിയന്തരാവസ്ഥ മുതൽ ഇന്നത്തെ ഭരണകൂട നടപടികൾ വരെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് നാടകം ചർച്ച ചെയ്യുന്നത്. ഈ നാടകത്തിന്റെ രാഷ്ട്രീയം ആരെയാണോ മുറിവേൽപിക്കുന്നത്, അവർക്കാണ് യഥാർത്ഥത്തിൽ ഇതിൽ വേദനിച്ചിട്ടുള്ളതെന്നും താരം കൂട്ടിച്ചേർത്തു.
Also Read:മോഹൻലാലിന്റെ അതിഥി വേഷവും ആക്ഷൻ പൂരവും; തിയറ്ററുകൾ കീഴടക്കി പൃഥ്വിരാജിന്റെ ‘ഖലീഫ’!
നാടകത്തിൽ 1975-ൽ മിസ നിയമപ്രകാരം ജയിലിലടയ്ക്കപ്പെട്ട പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സ്നേഹലതാ റെഡ്ഡിയുടെ ജീവിതമാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ഭരണകൂടത്താൽ കൊല്ലപ്പെട്ട സ്നേഹലതാ റെഡ്ഡിയുടെ നാടകം ചെയ്തതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സഫ്ദർ ഹഷ്മിയുടെ പിന്മുറക്കാരിയാണ് താനെന്നും, ഇനിയും സ്നേഹലതാ റെഡ്ഡിയായും ബിൽക്കിസ് ബാനുവായും താൻ അരങ്ങിലെത്തുമെന്നും ചിന്നൂസ് ചിലങ്ക വ്യക്തമാക്കി. സനോജ് ഉൾപ്പെടെയുള്ളവരും നാടകത്തിനെതിരായ വ്യാജ പ്രചാരണങ്ങളെയും സദാചാര വാദങ്ങളെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.
The post ഭരണകൂട ഭീകരത തുറന്നുകാട്ടുന്ന ‘മിസ’! നാടകത്തിലെ രാഷ്ട്രീയത്തിന് പൊള്ളിയോ? താൻ ഇനിയും അരങ്ങിലെത്തുമെന്ന് ചിന്നൂസ് ചിലങ്ക appeared first on Express Kerala.




