അമേരിക്കയുമായുള്ള മാസങ്ങളായി തുടരുന്ന യുദ്ധം ഇപ്പോൾ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നിലവിലെ സാഹചര്യത്തിൽ ഇറാൻ ശക്തിയുടെയും അഭിമാനത്തിന്റെയും നിലയിലാണെന്നും അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ശരിയായ സമയമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പെസഷ്കിയാന്റെ പ്രതികരണം.
അന്താരാഷ്ട്ര സമൂഹം ഇറാന്റെ ‘വിജയം’ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അമേരിക്ക ഇറാനിലെ സ്കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആക്രമിച്ചെന്നും പെസഷ്കിയാൻ ആരോപിച്ചു. അതേസമയം, ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി തുടരുകയാണ്. ഇറാൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയുടെ നടപടികളെ ‘സാമ്പത്തിക ഭീകരത’ എന്നും ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’ എന്നും വിശേഷിപ്പിച്ചു.
ALSO READ;ചതിയൻ ചെന്നായ,’ഇസ്രയേലിനെ വിശ്വസിക്കരുത്’..! തുർക്കി സാന്നിധ്യം ആരോപിച്ചുള്ള വ്യോമാക്രമണത്തിന് പിന്നാലെ സിറിയയുടെ കടുത്ത മുന്നറിയിപ്പ്
അതിനിടെ, ഇറാന്റെ സാമ്പത്തിക സംവിധാനത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകി. സാമ്പത്തിക സമ്മർദം ശക്തമാക്കി ഇറാൻ ഭരണകൂടത്തെ തകർക്കാനുള്ള നടപടികൾ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി. ഏകദേശം ആറ് മാസമായി തുടരുന്ന സംഘർഷത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ സമ്മർദം വർധിപ്പിക്കാനുമുള്ള നടപടികളാണ് വാഷിങ്ടൺ ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ നിലപാടിനെ ചൈനയും വിമർശിച്ചു. ഉപരോധങ്ങളും സമ്മർദവും മധ്യപൂർവദേശത്തെ സംഘർഷത്തിന് പരിഹാരമാകില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങളിൽ ചൈനയടക്കമുള്ള രാജ്യങ്ങൾ പങ്കുചേരണമെന്ന അമേരിക്കയുടെ ആവശ്യത്തിനിടെയാണ് ചൈനയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കണമെന്ന ഇറാൻ പ്രസിഡന്റിന്റെ ആഹ്വാനവും അമേരിക്കയുടെ കടുത്ത സാമ്പത്തിക സമ്മർദവും തമ്മിൽ സംഘർഷം ഏത് ദിശയിലേക്ക് നീങ്ങുമെന്നതാണ് ഇനി ശ്രദ്ധേയം.
The post ‘ഇപ്പോഴാണ് യുദ്ധം അവസാനിപ്പിക്കേണ്ടത്, ‘ഇറാൻ ശക്തമായ നിലയിൽ..! നിർണായക പ്രതികരണവുമായി പെസഷ്കിയാൻ appeared first on Express Kerala.




