ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി വൻകിട ടെക് കമ്പനികൾ അപൂർവ്വവും വിലമതിക്കാനാവാത്തതുമായ അച്ചടിച്ച പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്നതായി റിപ്പോർട്ട്. ആന്തോട്രിക് പോലുള്ള പ്രമുഖ എഐ കമ്പനികൾ ദശലക്ഷക്കണക്കിന് പ്രിന്റ് പുസ്തകങ്ങൾ ബൾക്കായി വാങ്ങി ഡിജിറ്റൽ രൂപത്തിലാക്കിയ ശേഷം, ഭൗതിക കോപ്പികൾ എന്നന്നേക്കുമായി നശിപ്പിച്ചുകളയുന്ന ഈ രീതിക്കെതിരെ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷന് ഔദ്യോഗികമായി പരാതി ലഭിച്ചിരിക്കുകയാണ്.
സാംസ്കാരിക പൈതൃകത്തിന് മേലുള്ള ഈ കടന്നുകയറ്റം ലോകവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്റർനെറ്റിൽ ലഭ്യമാകുന്ന നിലവാരം കുറഞ്ഞ എഐ വിവരങ്ങൾക്ക് പകരം കൃത്യമായ മാനുഷിക അറിവുകൾ നൽകുന്ന പുസ്തകങ്ങളാണ് വലിയ വില കൊടുത്ത് കമ്പനികൾ സ്വന്തമാക്കുന്നത്. എന്നാൽ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത ശേഷം അവയുടെ ഒറിജിനൽ കോപ്പികൾ ഹൈഡ്രോളിക് കട്ടിങ് മെഷീനുകൾ ഉപയോഗിച്ച് നശിപ്പിക്കുന്ന ‘ഹോർഡ് ആന്റ് ഡിസ്ട്രോയ്’ രീതിയാണ് ഇവരും ഇടനിലക്കാരും പരീക്ഷിക്കുന്നത്. ലോകത്ത് ചുരുക്കം ചില കോപ്പികൾ മാത്രം അവശേഷിക്കുന്ന അപൂർവ്വവും ഔട്ട്-ഓഫ്-പ്രിന്റ് ആയതുമായ പുസ്തകങ്ങൾ പോലും ഇത്തരത്തിൽ ഇല്ലാതാക്കപ്പെടുന്നുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
Also Read: ആപ്പിളിൽ വൻ അഴിച്ച്പണി; സിറി, വിഷൻ പ്രോ ടീമുകളിൽ നിന്നായി ഇരുന്നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു!
മത്സരരംഗത്തുള്ള മറ്റ് എഐ ഡെവലപ്പർമാർക്കും പൊതുജനങ്ങൾക്കും അത്യന്താപേക്ഷിതമായ ഇത്തരം ചരിത്രരേഖകൾ ലഭ്യമല്ലാതാക്കി വിപണിയിൽ കുത്തക സ്ഥാപിക്കാനാണ് പ്രമുഖ കമ്പനികൾ ഈ കുറുക്ക് വഴിയിലൂടെ ശ്രമിക്കുന്നത്. കൺസ്യൂമർ ഫെഡറേഷൻ ഓഫ് അമേരിക്ക, ഡിമാൻഡ് പ്രോഗ്രസ് എജ്യുക്കേഷൻ ഫണ്ട് തുടങ്ങി പത്തിലേറെ സിവിൽ സൊസൈറ്റി സംഘടനകളാണ് എഫ്.ടി.സിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. ആന്റിട്രസ്റ്റ് നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഫെഡറൽ ഏജൻസി അന്വേഷണം നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
മനുഷ്യരാശിയുടെ നൂറ്റാണ്ടുകളുടെ അറിവുകളും ചരിത്രവും ഒരുപിടി കോർപ്പറേറ്റ് കമ്പനികളുടെ പ്രൈവറ്റ് ഡാറ്റാബേസുകളിൽ മാത്രം ഒതുക്കപ്പെടുകയും, അവയുടെ ഒറിജിനൽ രൂപങ്ങൾ തന്നെ എന്നന്നേക്കുമായി ഭൂമിയിൽ നിന്ന് ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നത് വലിയൊരു സാമൂഹിക വിപത്താണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതിക പുരോഗതിയുടെ പേരിൽ പൈതൃക ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെടുന്ന ഈ പുതിയ കോർപ്പറേറ്റ് നീക്കം ഭാവിയിൽ വലിയ സാംസ്കാരിക നഷ്ടങ്ങൾക്ക് കാരണമാകും എന്ന ആശങ്കയാണ് എങ്ങും ഉയരുന്നത്.
The post വ്യാജ നിർമ്മിതികൾക്കായി പുരാതന ഗ്രന്ഥങ്ങൾ നശിപ്പിക്കുന്നു; എഐ കമ്പനികൾക്കെതിരെ ഫെഡറൽ അന്വേഷണത്തിന് ആവശ്യം! appeared first on Express Kerala.




