ന്യൂഡൽഹി: ഒരു കൊലക്കേസ്, നാല് പതിറ്റാണ്ടിലേറെ നീണ്ട നിയമനടപടി, പ്രതികളിൽ പലരും വിധി കാണാതെ മരിച്ചു. 1981-ൽ നടന്ന ഇരട്ടക്കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും തീർപ്പാക്കാത്തതിൽ ഝാർഖണ്ഡ് ഹൈക്കോടതിക്കെതിരെ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. ഇത് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കെട്ടിക്കിടപ്പാണെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി.
ഇരട്ടക്കൊലക്കേസിലെ ശിക്ഷ ചോദ്യംചെയ്ത് പ്രതി സൈമൺ സോറൻ നൽകിയ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. 1981-ൽ നടന്ന കേസിൽ കുറ്റം ചുമത്തിയത് 1991-ലാണ്. വിചാരണക്കോടതി സൈമൺ സോറനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത് 2002-ലും. തുടർന്ന് ക്രിമിനൽ അപ്പീലിൽ സോറൻ കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിച്ചത് 2024-ലാണ്. അതായത് അപ്പീൽ പരിഗണിച്ച് വിധി പറയാൻ മാത്രം ഹൈക്കോടതി എടുത്തത് 22 വർഷം.
ALSO READ;ആളില്ലാഞ്ഞിട്ടല്ല, ആള് കൂടുതലാ..! ‘സണ്ണി’ തുടരും; കെ.പി.സി.സി അധ്യക്ഷനാര്? തീരുമാനം വൈകും; നിയമനങ്ങൾക്ക് ഇനി മാനദണ്ഡവും
പതിറ്റാണ്ടുകൾ നീളുന്ന ഇത്തരം കാലതാമസം അസാധാരണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ ആറ് പ്രതികളിൽ രണ്ടുപേർ കുറ്റം ചുമത്തുന്നതിന് മുൻപുതന്നെ മരിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പ്രതികളിൽ മൂന്നുപേരും അപ്പീൽ തീർപ്പാകുന്നതിന് മുൻപ് മരിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ ഇപ്പോൾ ബാക്കിയുള്ളത് 70 വയസ്സുള്ള സൈമൺ സോറൻ മാത്രം. ക്രിമിനൽ അപ്പീലുകളിലെ ഇത്തരം കെട്ടിക്കിടപ്പ് ഞെട്ടിക്കുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രതിയുടെ അപ്പീൽ സെപ്റ്റംബർ 18ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വാദം പൂർത്തിയായ കേസുകളിൽപ്പോലും വിധി പറയുന്നതിൽ കാലതാമസം വരുത്തിയതിന് ഝാർഖണ്ഡ് ഹൈക്കോടതിയെ സുപ്രീംകോടതി നേരത്തെയും വിമർശിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെ നീണ്ട ഈ കേസിലെ അടുത്ത നീക്കം ഇനി സുപ്രീംകോടതിയിലേക്കാണ്.
The post പത്തും പന്ത്രണ്ടും അല്ല, 44 വർഷം..! കൊലക്കേസിന്റെ അപ്പീൽ പോലും തീർപ്പായില്ല, ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം appeared first on Express Kerala.




