ഗുവാഹത്തിയിൽ സ്വന്തം വീട്ടിലെ ലോക്കർ തകർത്ത് 50 ലക്ഷത്തോളം രൂപയും ആഭരണങ്ങളും കവർന്ന യുവാവ് അറസ്റ്റിൽ. അസം ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗർവാളാണ് (25) പിതാവിന്റെ പരാതിയെത്തുടർന്ന് പൊലീസിന്റെ പിടിയിലായത്. മോഷണത്തിന് ശേഷം ഗുജറാത്തിലേക്ക് കടന്ന പ്രതിയെ പിതാവ് തന്നെ തന്ത്രപൂർവം നാട്ടിലെത്തിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ ബിസിനസിൽ പങ്കാളിയായ ഇയാൾ, വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് ഈ കടുംകൈ ചെയ്തത്.
മോഷ്ടിച്ച പണവും സ്വർണവും ഉപയോഗിച്ച് കാമുകിക്കൊപ്പം സംസ്ഥാനത്തിനകത്തും പുറത്തുമായി ആഡംബര റിസോർട്ടുകളിലും ഹോട്ടലുകളിലും ജീവിച്ചതായി പ്രതി പൊലീസിന് മൊഴി നൽകി. കാമുകിക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള ഐഫോൺ വാങ്ങി നൽകിയതിനൊപ്പം അഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ ഇന്ത്യാക്കാഴ്ചകൾക്കും ആഡംബരങ്ങൾക്കുമായി ചെലവഴിച്ചത്. സുഹൃത്തുക്കളുടെ പ്രേരണയാലാണ് താൻ കുറ്റം ചെയ്തതെന്നും, ലോക്കർ തകർക്കാൻ ഒരു കൊള്ളക്കാരന്റെ സഹായം തേടിയതായും യഷ് അഗർവാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
Also Read: ജയിലിലായ ഉദ്യോഗസ്ഥന് ആശുപത്രിയിൽ ‘സുഖവാസം’, ഒപ്പം കാമുകിയും..! ജഡ്ജിയുടെ മിന്നൽ പരിശോധന
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോഷണത്തിന് കൂട്ടുനിന്ന സുഹൃത്തുക്കളായ ജിതേന്ദ്ര സോമാനി, രോഹിത് പ്രസാദ് എന്നിവരെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. മോഷ്ടിച്ച സ്വർണം വിൽക്കാൻ ഇവർ സഹായിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കാമുകിയെ ഇതുവരെ പ്രതിചേർത്തിട്ടില്ലെങ്കിലും സംഭവത്തിൽ യുവതിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ മുഖ്യപ്രതിയെ റിമാൻഡ് ചെയ്തു.
The post കാമുകിയുടെ മുന്നിൽ ഹീറോയാകാൻ സ്വന്തം വീട്ടിൽ കവർച്ച; കൈയ്യോടെ പൊക്കി പോലീസ്, അച്ഛന്റെ പരാതിയിൽ മകൻ അറസ്റ്റിൽ appeared first on Express Kerala.




