
ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും റിലയൻസ്-ബിപിയുടെ സംയുക്ത സംരംഭമായ ജിയോ-ബിപിയും കൈകോർക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജിയോ-ബിപിയുടെ പൾസ് ചാർജിങ് ശൃംഖല ഹ്യുണ്ടായിയുടെ ‘മൈഹ്യുണ്ടായ്’ ആപ്പുമായി പൂർണ്ണമായി സംയോജിപ്പിച്ചു. ഇതോടെ രാജ്യത്തുടനീളമുള്ള 300-ലധികം നഗരങ്ങളിലായി പ്രവർത്തിക്കുന്ന 7,000-ത്തോളം ജിയോ-ബിപി ചാർജിങ് പോയിന്റുകൾ ഉൾപ്പെടെ, മൈഹ്യുണ്ടായ് ആപ്പിലൂടെ ലഭ്യമാകുന്ന മൊത്തം ചാർജിങ് പോയിന്റുകളുടെ എണ്ണം 37,000 കവിഞ്ഞു. പ്രധാന ദേശീയപാതകളിലടക്കം അതിവേഗ ചാർജിങ് സൗകര്യങ്ങൾ ലഭ്യമാകുന്നതിലൂടെ ദീർഘദൂര യാത്രകളിലെ റേഞ്ച് ആങ്സൈറ്റി (ചാർജ് തീർന്നുപോകുമെന്ന ആശങ്ക) പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.
ഈ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്താൻ ഹ്യുണ്ടായ് വാഹനങ്ങൾ തന്നെ വേണമെന്നില്ല എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഏത് ബ്രാൻഡിൽ പെട്ട ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്കും മൈഹ്യുണ്ടായ് ആപ്പ് വഴി ജിയോ-ബിപിയുടെ പൊതു ചാർജിങ് പോയിന്റുകൾ എളുപ്പത്തിൽ കണ്ടെത്താനും ലഭ്യത പരിശോധിക്കാനും ഡിജിറ്റലായി പണമടയ്ക്കാനും സാധിക്കും. ജിയോ-ബിപിയുടെ ശൃംഖലയിൽ 60 കിലോവാട്ട് മുതൽ 480 കിലോവാട്ട് വരെ ശേഷിയുള്ള അത്യാധുനിക ഡിസി അതിവേഗ ചാർജറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ പരമാവധി ശേഷിക്കനുസരിച്ച് ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം 96 ശതമാനം പ്രവർത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.
Also Read: ആഡംബര കാർ വിപണിയിലേക്ക് പുതിയൊരു താരം കൂടി; മൂന്നാം തലമുറ ഓഡി ക്യു3 ഇന്ത്യയിലെത്തി, ദീപാവലിക്ക് വിൽപ്പന തുടങ്ങും?
സ്വന്തം ചാർജിങ് ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം നിലവിലുള്ള 183 ഡിസി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ 2030ഓടെ 600 ആയി ഉയർത്താനാണ് ഹ്യുണ്ടായിയുടെ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹന ഉപയോക്താക്കളുടെ ശ്രദ്ധ ഇപ്പോൾ വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ചിൽ നിന്ന് ചാർജിങ് സൗകര്യ ലഭ്യതയിലേക്ക് മാറിയ സാഹചര്യത്തിൽ, ഈ പങ്കാളിത്തം ഇന്ത്യയിലെ ഹരിത യാത്രാസൗകര്യങ്ങൾക്കു വലിയ മുതൽക്കൂട്ടാകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഹ്യുൻ സൂപ് ലീ വ്യക്തമാക്കി.
The post ഹ്യുണ്ടായ്-ജിയോബിപി പങ്കാളിത്തം! രാജ്യത്ത് ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യങ്ങൾ വൻതോതിൽ വിപുലീകരിക്കുന്നു appeared first on Express Kerala.




