
യൂറോപ്പിലെ യുഎസ് സൈനിക വിന്യാസം പുനഃപരിശോധിക്കുന്ന പെന്റഗൺ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് നവംബർ 6നകം കുറഞ്ഞത് നാല് സാധ്യതകൾ സമർപ്പിക്കും. സൈനികരുടെ എണ്ണം, വിന്യാസ കേന്ദ്രങ്ങൾ, മാറ്റങ്ങളുടെ വേഗത, ചെലവ് എന്നിവ പരിഗണിച്ചാകും നിർദേശങ്ങൾ തയ്യാറാക്കുക. ഡിസംബറോടെ അവലോകനം പൂർത്തിയാക്കാനാണ് ലക്ഷ്യം. (US troops in Europe)
യൂറോപ്പിലുള്ള ഏകദേശം 80,000 യുഎസ് സൈനികരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന ആശങ്ക നാറ്റോ സഖ്യരാജ്യങ്ങൾക്കിടയിൽ ശക്തമാണ്. പ്രതിരോധച്ചെലവിലും യുഎസ് നേതൃത്വത്തിലുള്ള സൈനിക നടപടികളിലും യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. സൈനിക സാന്നിധ്യം കുറയ്ക്കാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിട്ടുണ്ടാകാമെന്ന സംശയവും ചില സഖ്യരാജ്യങ്ങൾക്കുണ്ട്.
സൈനിക വിന്യാസത്തിനൊപ്പം നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ ചെലവ്, സൈനിക ശേഷി, ആയുധ സംഭരണം, പ്രതിസന്ധി പ്രതികരണ സംവിധാനങ്ങൾ എന്നിവയും പെന്റഗൺ വിലയിരുത്തും. യുഎസ് സൈനികർക്ക് യൂറോപ്പിൽ ലഭിക്കുന്ന താവളങ്ങൾ, വ്യോമപാതകൾ, മറ്റ് പ്രവേശന സൗകര്യങ്ങൾ എന്നിവയും അവലോകനത്തിന്റെ ഭാഗമാണ്. ഇതിനായി സഖ്യരാജ്യങ്ങളോട് അമേരിക്ക വിശദമായ ചോദ്യാവലി അയച്ചിട്ടുണ്ട്.
നവംബർ 6ന് സമർപ്പിക്കുന്ന നാല് ഓപ്ഷനുകൾക്ക് ശേഷമായിരിക്കും യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യത്തിന്റെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം വ്യക്തമാകുക. യൂറോപ്യൻ സുരക്ഷയിൽ അമേരിക്കയുടെ പങ്ക് കുറയുമോ, അതോ സഖ്യരാജ്യങ്ങളുടെ കൂടുതൽ പങ്കാളിത്തത്തോടെ നിലവിലെ സാന്നിധ്യം തുടരുമോ എന്നതാണ് പ്രധാന ചോദ്യം.
Summary: The Pentagon is preparing at least four options for US troop deployments in Europe for Defense Secretary Pete Hegseth by November 6. The review will assess troop levels, locations, costs, deployment changes, NATO allies’ defense spending commitments and access, basing and overflight rights.




