ഇറാനെ സാമ്പത്തികമായി തകർക്കാൻ അമേരിക്ക നടത്തുന്ന സമ്മർദ്ദം ഇനി ഇറാന്റെ അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങില്ലേ? ഇതുവരെ ഇറാനിയൻ കമ്പനികളെയും എണ്ണവ്യാപാര ശൃംഖലകളെയും ലക്ഷ്യമിട്ടിരുന്ന അമേരിക്കയുടെ ഉപരോധനയം ഇപ്പോൾ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ചൈനീസ് ബാങ്കുകളെയും അമേരിക്കൻ ഉപരോധത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചതാണ് പുതിയ ആശങ്കയ്ക്ക് കാരണം. അങ്ങനെ സംഭവിച്ചാൽ ലക്ഷ്യം ഇറാൻ മാത്രമാകില്ല, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ചൈനയുടെ ധനകാര്യ സംവിധാനവും അമേരിക്കൻ സമ്മർദ്ദത്തിന്റെ നേരിട്ടുള്ള പരിധിയിൽ എത്തും. അതോടെ ഒരു ചോദ്യം ഉയരുന്നു, ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണോ ഇത്, അതോ അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക ഏറ്റുമുട്ടലിന് പുതിയൊരു മുന്നണിയാണോ?
ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായുള്ള ബന്ധം തടയുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ ദീർഘകാലമായുള്ള ലക്ഷ്യമാണ്. പ്രത്യേകിച്ച്, ഇറാനിയൻ എണ്ണയുടെ പ്രധാന വാങ്ങലുകാരായ ചൈനീസ് ബാങ്കുകളാണ് ഇപ്പോൾ അമേരിക്കയുടെ പ്രധാന നോട്ടപ്പുള്ളികൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള കോടിക്കണക്കിന് രൂപയുടെ എണ്ണവ്യാപാരവും മറ്റ് പേയ്‌മെന്റുകളും സുഗമമാക്കുന്നത് ഈ ചൈനീസ് ബാങ്കുകളാണ്. ഇറാനിയൻ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുന്ന ഹോങ്കോങ്ങിലെയും ചൈനയിലെയും ചില ചെറിയ കമ്പനികളെ അമേരിക്ക ഇതിനു മുൻപും ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും, പ്രധാനപ്പെട്ട വൻകിട ചൈനീസ് ബാങ്കുകൾക്ക് മേൽ നേരിട്ടുള്ള ഉപരോധങ്ങൾ വരുന്നത് ഇരു മഹാശക്തികൾക്കുമിടയിൽ വലിയൊരു സാമ്പത്തിക യുദ്ധത്തിന് തിരികൊളുത്തും. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഈ ആഴ്ച വ്യക്തമാക്കിയത് പോലെ, സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റ് കടുത്ത നടപടികളിലൂടെയും ഇറാൻ സർക്കാരിനെ പൂർണ്ണമായി തകർക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്ക.
എന്നാൽ, അമേരിക്കയുടെ ഈ ഏകപക്ഷീയമായ ദ്വിതീയ ഉപരോധ ഭീഷണികളെ ചൈന തുടക്കം മുതലേ ശക്തമായി എതിർക്കുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഉപരോധങ്ങൾ നിയമവിരുദ്ധവും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്നാണ് ചൈനയുടെ നിലപാട്. ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം രാജ്യത്തിനകത്ത് പ്രതിഷേധക്കാരെ അടിച്ചമർത്തുന്നുവെന്നും ക്രൂരമായി കൊലപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നത്. ഇതിനിടയിൽ, ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമാണെന്ന ട്രംപിന്റെ അവകാശവാദവും ഇറാനിയൻ സ്റ്റേറ്റ് ടിവി ട്രംപിന്റെ കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് വിവാദ സെഗ്‌മെന്റുകൾ സംപ്രേഷണം ചെയ്തതുമെല്ലാം ഈ സംഘർഷത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.
ചൈനീസ് ബാങ്കുകൾക്ക് മേൽ ഉപരോധം നടപ്പിലാക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് വെറും അമേരിക്ക -ഇറാൻ പ്രശ്നം മാത്രമല്ല, മറിച്ച് ആഗോള സാമ്പത്തിക വ്യവസ്ഥയെയും ചൈനയുടെ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഇറാനുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിക്കാൻ ചൈന തയ്യാറാകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക്, ട്രംപിന്റെ ഈ പുതിയ ഭീഷണി നടപ്പിലായാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കനത്ത വിള്ളലുകൾ വീഴ്ത്തും. ആഗോള എണ്ണവിപണിയെയും സമാധാന അന്തരീക്ഷത്തെയും ഒരുപോലെ മുൾമുനയിൽ നിർത്തുന്ന ഈ പുതിയ സംഭവവികാസങ്ങൾ ലോകം ഏറെ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്. എന്തായാലും ഇറാനിയൻ എണ്ണ ഇടപാടിന്റെ പേരിൽ ഒരു ചൈനീസ് ബാങ്കിനെ ലക്ഷ്യമിട്ടാൽ, അത് ഇറാനെതിരായ മറ്റൊരു ഉപരോധം മാത്രമായിരിക്കില്ല, അമേരിക്കൻ സാമ്പത്തിക ശക്തിയും ചൈനയുടെ ഉയർന്നുവരുന്ന സ്വാധീനവും നേരിട്ട് ഏറ്റുമുട്ടുന്ന പുതിയൊരു പരീക്ഷണമായിരിക്കും. അതുകൊണ്ടുതന്നെ ട്രംപിന്റെ ഇപ്പോഴത്തെ സൂചനയ്ക്ക് പിന്നിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതാണ് അടുത്ത ദിവസങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ചോദ്യം.
The post ഇറാനെ ഞെരുക്കാൻ ചൈനീസ് ബാങ്കുകളെയും ലഷ്യമിട്ട് ട്രംപ്! ഇറാൻ വിഷയത്തിൽ തുടങ്ങുന്നത് പുതിയ സാമ്പത്തിക പോരാട്ടമോ? appeared first on Express Kerala.




