തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സി.പി.എം.-സി.പി.ഐ. തർക്കം സമവായചർച്ചകൾക്കപ്പുറം പരസ്യ ഏറ്റുമുട്ടലിലേക്ക്. പദവിയിൽ അവസാനവാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന ചോദ്യവുമായി മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ രംഗത്തെത്തി. ഉപനേതൃസ്ഥാനം സി.പി.എമ്മിന് തന്നെയെന്ന പിണറായി വിജയന്റെ പരാമർശത്തെയും ദിവാകരൻ തള്ളി.
തർക്കം രൂക്ഷമായതോടെ സി.പി.എം.-സി.പി.ഐ. ദേശീയ നേതൃത്വങ്ങൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനനും മുൻമന്ത്രി വി. ശിവൻകുട്ടിയും സി.പി.ഐക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അതേസമയം, പിണറായി വിജയനെ വിമർശിച്ച് സി.പി.ഐ. നേതാവ് സത്യൻ മൊകേരി പാർട്ടി പത്രത്തിൽ ലേഖനം എഴുതുകയും ചെയ്തു. മൊകേരിയെ പിന്തുണച്ച് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉൾപ്പെടെയുള്ള സി.പി.ഐ. പോഷകസംഘടനാ നേതാക്കളും സാമൂഹികമാധ്യമങ്ങളിൽ രംഗത്തെത്തിയതോടെ തർക്കം കൂടുതൽ കടുത്തു.
ALSO READ;പോഷകം’ അല്പം കൂടിപ്പോയോ..! അങ്കണവാടി കുട്ടികൾക്ക് വിതരണംചെയ്ത അമൃതം ന്യൂട്രീമിക്‌സിൽ ചത്ത പല്ലിയെ കണ്ടെത്തി
ഇതിനിടെ നേതാക്കൾ പരസ്യപ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങൾ മുന്നണിയിൽ സ്വാഭാവികമാണെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.പി. രാമകൃഷ്ണന്റെ നിലപാടിനെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വാഗതം ചെയ്യുകയും ചർച്ചകൾക്കായി സി.പി.ഐ.യുടെ വാതിൽ എപ്പോഴും തുറന്നിരിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.
തർക്കം ഇതിനിടെ യുവജനസംഘടനകളിലേക്കും വ്യാപിച്ചു. സി.പി.ഐ.യെ പരിഹസിച്ച് സി.എൻ. മോഹനൻ നടത്തിയ പരാമർശത്തിന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ സാമൂഹികമാധ്യമത്തിലൂടെ മറുപടി നൽകി. തുടർന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ.യും രംഗത്തെത്തി. മുന്നണിയിൽ ആരും ആരുടെയും അടിമകളല്ലെന്നായിരുന്നു ജിസ്‌മോന്റെ തിരിച്ചടി. പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കം ഇരു പാർട്ടികളുടെയും നേതാക്കളിലും യുവജന സംഘടനകളിലും ഒരുപോലെ ചർച്ചയായതോടെ ഇനി മുന്നണി നേതൃത്വം എങ്ങനെ ഇടപെടുമെന്നാണ് ശ്രദ്ധേയം.
The post ഇറക്കി വിടുംമുമ്പേ ഇറങ്ങിക്കൂടെ..! സിപിഎം-സിപിഐ പോരിൽ കൊമ്പുകോർത്ത് യുവനേതാക്കൾ; പിണറായിയെ തള്ളി LDF കൺവീനർ appeared first on Express Kerala.




