loader image
ടി20 ലോകകപ്പിൽ ഇന്ത്യയുടെ ‘വിധി’ നിശ്ചയിക്കുക സൂര്യയല്ല, ആ താരം! പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

ടി20 ലോകകപ്പിൽ ഇന്ത്യയുടെ ‘വിധി’ നിശ്ചയിക്കുക സൂര്യയല്ല, ആ താരം! പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

മുംബൈ: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മയെയുമാണ്. എന്നാൽ, ഇവർ ആരുമല്ല മറിച്ച് മറ്റൊരു താരം ഇന്ത്യയുടെ വിധി നിർണ്ണയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയായിരിക്കും ലോകകപ്പിൽ ഇന്ത്യയുടെ നട്ടെല്ലാവുക എന്ന് അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മത്സരം തിരിക്കാൻ ശേഷിയുള്ള ഹാർദ്ദിക്കിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന സന്തുലനം ചെറുതല്ലെന്ന് ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവം ശ്രദ്ധേയമാണെങ്കിലും, ടീമിലെ മറ്റെല്ലാവരിലും നിന്ന് വ്യത്യസ്തനായി തലയുയർത്തി നിൽക്കുന്നത് ഹാർദ്ദിക് ആണെന്ന് അദ്ദേഹം പറഞ്ഞു. “ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനും പന്തെറിയാനും അവനാകും. ഹാർദ്ദിക് ക്രീസിലെത്തിയാൽ എതിരാളികൾ ഭയപ്പെടും. കാരണം, മൂന്നോ നാലോ ഓവർ അവൻ ക്രീസിൽ നിന്നാൽ കളി ഇന്ത്യയുടെ കൈപ്പിടിയിലാകും. പന്തെറിയുമ്പോഴാകട്ടെ, നിർണ്ണായക കൂട്ടുകെട്ടുകൾ പൊളിക്കാനുള്ള പ്രത്യേക കഴിവ് അവനുണ്ട്,” ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

See also  എല്ലാ പഞ്ചായത്തിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ; ‘ഒപ്പം’ മെഡിക്കൽ ക്യാമ്പുമായി മന്ത്രി പി. രാജീവ്

Also Read: ആഷസ് അഞ്ചാം ടെസ്റ്റ് ‘റൂട്ട് ഷോ’; ഇംഗ്ലണ്ട് 384 റണ്‍സിന് പുറത്ത്

ലോകകപ്പിന് മുന്നോടിയായി മികച്ച ഫോമിലാണ് ഹാർദ്ദിക് പാണ്ഡ്യ. കഴിഞ്ഞ ദിവസം വിജയ് ഹസാരെ ട്രോഫിയിൽ വിദർഭയ്ക്കെതിരെ ബറോഡയ്ക്കായി താരം വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു. 62 പന്തിൽ 66 റൺസെടുത്ത് നിൽക്കെ, അടുത്ത ആറ് പന്തിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയും പറത്തിയാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി ഹാർദ്ദിക് പൂർത്തിയാക്കിയത്. ഈ തകർപ്പൻ ഫോം ലോകകപ്പിൽ സൂര്യകുമാർ യാദവിനും സംഘത്തിനും വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

The post ടി20 ലോകകപ്പിൽ ഇന്ത്യയുടെ ‘വിധി’ നിശ്ചയിക്കുക സൂര്യയല്ല, ആ താരം! പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ് appeared first on Express Kerala.

Spread the love

New Report

Close