
റിയാദ്: ഹൗസ് ഡ്രൈവർ ഉൾപ്പെടെ എല്ലാ ഗാർഹിക തൊഴിലാളികൾക്കും ബാങ്ക് വഴിയുള്ള ശമ്പളം നിർബന്ധമാക്കുന്ന സൗദി അറേബ്യയിലെ നിയമപരിഷ്കാരം പൂർണമായി നടപ്പായി. പുതുവർഷാരംഭത്തോടെ, ഒരാൾ മാത്രം ജോലി ചെയ്യുന്ന തൊഴിലുടമകളും ശമ്പളം ബാങ്ക് മുഖേന കൃത്യസമയത്ത് നൽകേണ്ടതായ നിയമമാണ് നിലവിൽ വന്നത്. ഇതോടെ ഘട്ടംഘട്ടമായി നടപ്പാക്കിയ പദ്ധതിയുടെ അവസാന ഘട്ടവും പൂർത്തിയായി.
കഴിഞ്ഞ വർഷം ജനുവരിയിലാണ് നിയമം പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ നാലിലധികം ഗാർഹിക തൊഴിലാളികൾ ഉള്ള തൊഴിലുടമകൾക്ക് ഇത് ബാധകമാക്കി. തുടർന്ന് ജൂലൈയിൽ നാല് തൊഴിലാളികളുള്ളവർക്കും, ഒക്ടോബറിൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ളവർക്കുമായി നിയമം വ്യാപിപ്പിച്ചു. ഇപ്പോൾ നാലാം ഘട്ടമായി, ഒരു തൊഴിലാളിയുള്ള തൊഴിലുടമകൾക്കും ഇത് ബാധകമാക്കിയിരിക്കുകയാണ്.
Also Read: കുവൈത്തിലെ വാഫ്രയിൽ ഫാമിൽ തീപിടിത്തം: തൊഴിലാളിക്ക് ദാരുണാന്ത്യം
ഗാർഹിക തൊഴിലാളികളുടെ കാര്യങ്ങൾക്കായി തൊഴിൽ മന്ത്രാലയം പ്രവർത്തിപ്പിക്കുന്ന ‘മുസാനിദ്’ പ്ലാറ്റ്‌ഫോം അംഗീകരിച്ച ബാങ്കുകളിലൂടെയോ ഡിജിറ്റൽ വാലറ്റുകളിലൂടെയോ മാത്രമേ ശമ്പളം കൈമാറാൻ പാടുള്ളൂ. തൊഴിലാളിയുടെ മൊബൈൽ നമ്പർ ഇഖാമ നമ്പറുമായി ബന്ധിപ്പിച്ച്, തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ടോ ഡിജിറ്റൽ വാലറ്റോ തുറന്നാണ് ശമ്പളം വിതരണം ചെയ്യേണ്ടത്.
ഈ നിയമമാറ്റം സൗദിയിലെ പ്രവാസി ഗാർഹിക തൊഴിലാളികളുടെ ജീവിതത്തിലും തൊഴിൽ സുരക്ഷയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
The post ഹൗസ് ഡ്രൈവർ മുതൽ എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് വഴി ശമ്പളം: വമ്പൻ മാറ്റവുമായി സൗദി appeared first on Express Kerala.



