
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ സിന്നാറിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് കർഷകൻ മരിച്ചു. സിന്നാർ താലൂക്കിലെ ശിവ്ഡി ഗ്രാമത്തിൽ ജനുവരി 4-നായിരുന്നു സംഭവം. ആക്രമിക്കാനെത്തിയ പുലിയും ഇതേ കിണറ്റിൽ വീണ് ചത്തു. ശിവ്ഡി ഗ്രാമത്തിലെ യുവ കർഷകനായ ഗോരഖ് ജാദവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പാടത്ത് ഗോതമ്പ് കൃഷിക്ക് വെള്ളമൊഴിച്ച ശേഷം കിണറിനടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുള്ളിപ്പുലി ആക്രമിച്ചത്.
ഭയന്നുപോയ ഗോരഖ് പുലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിച്ച പുലിയും നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തന്നെ പതിച്ചു. കിണറ്റിലെ വെള്ളത്തിൽ മുങ്ങിയാണ് ഗോരഖ് മരിച്ചത്. രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കിടന്ന പുള്ളിപ്പുലിയും പിന്നീട് ചത്തതായി പോലീസ് സ്ഥിരീകരിച്ചു. സംഭവമറിഞ്ഞെത്തിയ വനപാലകർ പുലിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അത് തടഞ്ഞു. കർഷകൻ മരിക്കാനിടയായ സാഹചര്യത്തിൽ പുലിയെ രക്ഷിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഗ്രാമവാസികൾ. ഇതേത്തുടർന്ന് സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് ലൈഫ് ഗാർഡുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഗോരഖിന്റെ മൃതദേഹം കണ്ടെടുത്തത്.
Also Rea ഒഎൻജിസി കിണറിലെ തീ അണയ്ക്കാനാകാതെ രണ്ടാം ദിവസവും; നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
കരിമ്പ് കൃഷി വ്യാപകമായ സിന്നാർ, ഇഗത്പുരി, നിഫാദ് മേഖലകളിൽ പുള്ളിപ്പുലി ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. 2025 ഒക്ടോബർ മുതൽ മേഖലയിൽ ആക്രമണങ്ങൾ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. വിളവെടുപ്പ് സമയത്ത് പാടങ്ങളിൽ ഒളിച്ചിരിക്കുന്ന പുലികൾ തൊഴിലാളികളെ ആക്രമിക്കുന്നത് പതിവാകുന്നു. പുറത്തുനിന്നുള്ള തൊഴിലാളികൾ വരാൻ മടിക്കുന്നതോടെ പ്രാദേശിക കർഷകർ വലിയ പ്രതിസന്ധിയിലാണ്.
The post പുലി ആക്രമണത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് കർഷകന് ദാരുണാന്ത്യം; പിന്നാലെ വീണ പുള്ളിപ്പുലിയും ചത്തു appeared first on Express Kerala.



