
പാലക്കാട്: സി.പി.ഐയെ ‘ഉത്തരം താങ്ങുന്ന പല്ലി’യെന്ന് പരിഹസിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളി സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. സി.പി.ഐ – സി.പി.എം ബന്ധം സഹോദരതുല്യമാണെന്നും അതിന് വിരുദ്ധമായ പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്നും ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. അജയകുമാറിന്റെ പരാമർശം പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനോയ് വിശ്വത്തെപ്പോലൊരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത് എന്നും അജയകുമാർ തന്റെ പ്രസ്താവന തിരുത്തണമെന്നും, പ്രസംഗത്തിനിടയിലെ ആവേശം കൊണ്ട് പറഞ്ഞുപോയതാകാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം – സി.പി.ഐ പോര് രൂക്ഷമായ ഒറ്റപ്പാലം മണൂരിൽ നടന്ന പൊതുയോഗത്തിലാണ് അജയകുമാർ വിവാദ പ്രസംഗം നടത്തിയത്. ബിനോയ് വിശ്വം ഒരു ‘നാലാംകിട രാഷ്ട്രീയക്കാരനെ’പ്പോലെയാണ് പെരുമാറുന്നതെന്നും, ‘ഉത്തരം താങ്ങുന്ന പല്ലി’യെന്ന മാനസികാവസ്ഥയാണ് സി.പി.ഐക്കെന്നുമാണ് അജയകുമാർ പരിഹസിച്ചത്. എന്നാൽ, സി.പി.ഐയുമായുള്ള ബന്ധം സഹോദരതുല്യമാണെന്നും ഇത്തരം ആക്ഷേപങ്ങൾ അംഗീകരിക്കാനാവില്ലെന്നും സുരേഷ് ബാബു വ്യക്തമാക്കി.
Also Read: മരണം വരെ കോൺഗ്രസുകാരൻ; പക്ഷേ നിയമസഭയിലേക്കില്ല; ചെറിയാൻ ഫിലിപ്പ്
പാർട്ടിക്ക് സംസ്ഥാനത്ത് വെറും അഞ്ച് ശതമാനം വോട്ട് മാത്രമാണുള്ളതെന്നും ഒരു മണ്ഡലത്തിൽ പോലും ഒറ്റയ്ക്ക് ജയിക്കാൻ അവർക്ക് ശേഷിയില്ലെന്നും തുറന്നടിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സി.പി.എമ്മിനും, ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സി.പി.ഐക്കുമാണ് എന്ന രീതിയാണ് അവർ പിന്തുടരുന്നത്. നാല് പ്രവർത്തകരുള്ള ഇടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന പാർട്ടിയാണ് സി.പി.ഐ. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് സി.പി.എം മന്ത്രിമാരെയും വിമർശിക്കുന്ന സി.പി.ഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ ‘പത്തരമാറ്റ് തങ്കമാണോ’ എന്നും എസ്. അജയകുമാർ പരിഹസിച്ചു.
The post ‘സി.പി.ഐ ഉത്തരം താങ്ങുന്ന പല്ലി’; ബിനോയ് വിശ്വത്തെ അധിക്ഷേപിച്ച സി.പി.എം നേതാവിനെ തള്ളി പാർട്ടി appeared first on Express Kerala.



