
ന്യൂയോർക്ക്: ഇറാനുമായി വാണിജ്യബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, രാജ്യാന്തര തലത്തിൽ സമ്മർദ്ദം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. പുതിയ തീരുവ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഇറാനെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ട്രംപിന്റെ ഈ സാമ്പത്തിക പ്രഖ്യാപനം. എന്നാൽ, അമേരിക്കയുമായി യുദ്ധത്തിന് പോലും തയ്യാറാണെന്നും എന്നാൽ പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകൾക്ക് സന്നദ്ധമാണെന്നുമാണ് ഇറാന്റെ നിലപാട്. ട്രംപിന്റെ പ്രസ്താവനകൾ പ്രക്ഷോഭകാരികൾക്ക് പ്രോത്സാഹനമാകുന്നുവെന്ന് ഇറാൻ ആരോപിച്ചു.
അതേസമയം, പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് ഇറാനിൽ ദേശീയ ദുഃഖാചരണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. സുരക്ഷാ സേനയിലെ നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ മൂലമുള്ള സമ്മർദ്ദം മറികടക്കാൻ ഇറാൻ ഭരണകൂടം ശ്രമങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ടെഹ്റാനിൽ വൻ ഭരണകൂട അനുകൂല റാലി സംഘടിപ്പിച്ചു. പത്ത് ലക്ഷത്തിലധികം ആളുകൾ ഈ റാലിയിൽ പങ്കെടുത്തതായാണ് മാധ്യമ റിപ്പോർട്ടുകൾ. റാലിയിൽ ഷാ വംശത്തിലെ അനന്തരാവകാശിയായ റിസ പഹ്ലവിക്കെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ ഉയർത്തി. ഇറാനിലെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാജ്യാന്തര തലത്തിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ലണ്ടനിലെ ഇറാനിയൻ എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രകടനക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇറാന്റെ ഔദ്യോഗിക പതാകയുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.
The post ഇറാനെതിരെ ട്രംപിന്റെ സാമ്പത്തിക യുദ്ധം; വാണിജ്യബന്ധമുള്ള രാജ്യങ്ങൾക്ക് 25% അധിക തീരുവ appeared first on Express Kerala.




