
തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ‘ദൈവനാമത്തിൽ’ എന്നതിന് പകരം വ്യക്തിപരമായ ഇഷ്ടദൈവങ്ങളുടെ പേര് ഉപയോഗിക്കാൻ എങ്ങനെ സാധിക്കുമെന്ന് കോടതി ആരാഞ്ഞു. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് വ്യക്തമാക്കി. സിപിഎം കൗൺസിലർ എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നടപടി. പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം.
കടകംപള്ളി വാർഡിലെ ജയ രാജീവ് അയ്യപ്പന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ശരണം വിളിയോടെ അവസാനിപ്പിച്ചതും, കരമന അജിത് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം ആലപിച്ചതും കൗൺസിൽ ഹാളിൽ ബിജെപി പ്രവർത്തകർ ആർഎസ്എസ് ഗണഗീതം പാടിയതും വലിയ വിവാദമായിരുന്നു. ഭരണഘടനാപരമായ നിബന്ധനകൾ പാലിക്കാതെ നടത്തിയ ഇത്തരം സത്യപ്രതിജ്ഞകൾ നിയമവിരുദ്ധമാണെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
The post ഇഷ്ടദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ് appeared first on Express Kerala.




