
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട വൻ സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു. സന്നിധാനത്തെ ഓഫീസിലും കൗണ്ടറുകളിലും ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തുന്നത്. ഹൈക്കോടതിയുടെ കർശനമായ നിർദേശത്തെത്തുടർന്ന് ഇന്നലെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മിന്നൽ പരിശോധനകളിലേക്ക് നീങ്ങിയത്. ശബരിമലയിലെ പരിശോധനകൾക്ക് പുറമെ, സംസ്ഥാനവ്യാപകമായി കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വിജിലൻസ് ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്.
വിജിലൻസ് എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നെയ്യ് ക്രമക്കേട് അന്വേഷിക്കുന്നത്. പ്രാഥമികമായി നടത്തിയ പരിശോധനയിൽ 3,624,000 രൂപയുടെ വെട്ടിപ്പ് നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വിൽപ്പനയുടെ ചുമതലയുണ്ടായിരുന്ന 33 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രധാന കണ്ടെത്തൽ.
Also Read: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ‘വർക്ക് നിയർ ഹോം’; 50,000 പുതിയ തൊഴിലവസരങ്ങളെന്ന് കെ.എൻ ബാലഗോപാൽ
ഈ സാമ്പത്തിക തിരിമറിയിലൂടെ ദേവസ്വം ബോർഡിന് 13 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കോടതിയെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനായ സുനിൽകുമാർ പോറ്റിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
The post ശബരിമലയിൽ വിജിലൻസ് റെയ്ഡ്! നെയ്യ് വിൽപ്പനയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് appeared first on Express Kerala.



